കണ്ണൂർ : കോഴിക്കോട് ഭീകരാക്രമണത്തിൽ മരിച്ച മട്ടന്നൂര്‍ സ്വദേശികളുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. പലോട്ടുപള്ളി സ്വദേശി റഹ്മത്ത്, ചിത്രാരി സ്വദേശി നൗഫീഖ് എന്നിവരുടെ വീടുകളാണ് മുഖ്യമന്ത്രി സന്ദർശിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അഞ്ചു ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി.
കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദരിയ മൻസിൽ റഹ്മത്ത് (44), റഹ്മത്തിന്റെ സഹോദരി ജസീലയുടെയും കോഴിക്കോട് ചാലിയം കുന്നുമ്മൽ ഷുഹൈബ് സഖാഫിയുടെയും മകൾ സെഹ്റ ബത്തൂൽ (2), മട്ടന്നൂർ കൊടോളിപ്പുറം കൊട്ടാരത്തിൽ പുതിയപുര നൗഫീഖ് (38) എന്നിവരെയാണ് ഭീകരാക്രമണത്തിന് പിന്നാലെ തിങ്കളാഴ്ച്ച പുലർച്ചയോടെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 9.27നാണ് ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ D 1 കോച്ചിൽ തീവയ്പ്പുണ്ടായത്. ഇന്‍ക്വസ്റ്റില്‍ പൊള്ളലേറ്റ പാടുകളൊന്നും മൂന്നു പേരുടെയും ശരീരത്തില്‍ കണ്ടെത്തിയിരുന്നില്ല. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ട്രെയിനിന് തീപിടിച്ചു എന്ന ധാരണയിൽ രക്ഷപ്പെടാൻ ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയതിനെ തുടർന്നാണ് മരണമെന്നായിരുന്നു നിഗമനം.