കോഴിക്കോട് എലത്തൂരിൽ വച്ച് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്പ്രെസ്സിന്റെ D1 കോച്ചിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവം എൻഐഎ ഏറ്റെടുക്കും. ആക്രമണത്തിൽ എൻഐഎ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു. കേസ് എൻഐഎ അഡിഷണൽ എസ് പി സുഭാഷിൻറെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും അന്വേഷിക്കുക . എൻഐഎ ദില്ലി ആസ്ഥാനത്ത് നിന്നും വിദഗ്ദർ എത്തി കോഴിക്കോടും കണ്ണൂരും പരിശോധന ആരംഭിച്ചു. സ്ഫോടന വസ്തു വിദഗ്‌ധൻ ഡോ. വി എസ് വസ്വാണിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. കോഴിക്കോട് ട്രെയിൻ ആക്രമണം 2017-ലെ കാൺപൂർ സ്ഫോടനത്തിന് സമാനമെന്നാണ് എൻഐഎ നിഗമനം. കൂടാതെ ട്രെയിനിൽ തീയിട്ട പ്രതി കേരളം വിട്ട് പുറത്ത് പോകാനുള്ള സാധ്യതയില്ലെന്നുള്ള കണ്ടെത്തലിലാണ് എൻഐഎ.
അതെ സമയംനേരത്തെ എലത്തൂർ റെയിൽവെ ട്രാക്കും പരിസരവും എഡിജിപി പരിശോധന നടത്തിയിരുന്നു.കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി അജിത് കുമാർ, മറ്റ് അംഗങ്ങൾ, ഐജി നീരജ് കുമാർ ഗുപ്ത തുടങ്ങിയവരടങ്ങിയ സംഘമാണ് എലത്തൂർ ട്രാക്കിൽ പരിശോധന നടത്തിയത്.
കോഴിക്കോട് ട്രെയിൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുമെന്ന് റെയിൽവേ പാസ്സഞ്ചേഴ്‌സ് അമിനിറ്റി ചെയർമാൻ പികെ കൃഷ്ണദാസ് പറഞ്ഞു. സുരക്ഷയ്ക്കായി കൂടുതൽ ആർപിഎഫ് ജീവനക്കാരെ നിയോഗിക്കും. ജനറൽ കമ്പർട്ട്മെന്റിൽ നിന്നും റിസർവേഷൻ കമ്പർട്ട്മെന്റിൽ പ്രവേശിക്കാനുള്ള പഴുതുകൾ അടയ്ക്കും. റെയിൽവേ പാസ്സഞ്ചേഴ്‌സ് അമിനിറ്റി വരുന്ന 18 ന് യോഗം ചേർന്ന് കൂടുതൽ നിർദേശങ്ങൾ ഇത് സംബന്ധിച്ച് സമർപ്പിക്കും.