തിരുവന്തപുരം : പൗർണ്ണമിക്കാവിൽ നടക്കുന്ന പ്രപഞ്ചയാഗത്തിന്റെ അഞ്ചാം ദിനമായ ഇന്ന് യാഗവേദി സന്ദർശിച്ച് കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി പർഷോത്തം രൂപാല. ഇന്ന് രാത്രി കൃത്യം ഏഴരയ്ക്ക് അദ്ദേഹം യാഗവേദിയിൽ എത്തിച്ചേർന്നു. പരമ്പരാഗത രീതിയിൽ വാദ്യമേളങ്ങളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.ദേവിയുടെ തിരുനടയിൽ തൊഴുത ശേഷമാണ് അദ്ദേഹം വേദിയിലെത്തി. ബിജെപി വനിതാ നേതാവ് ശോഭ സുരേന്ദ്രൻ, ഐഎസ്ആർഒ ചെയർമാൻ എസ് . സോമനാഥ്, മുൻ ചെയർമാൻ ജി. മാധവൻ നായർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ശക്തിക്കായി ദുർഗാ ദേവിയെയും വിദ്യക്കായി സരസ്വതി ദേവിയെയും ധനത്തിനായി മഹാലക്ഷ്മി ദേവിയെയും ഭജിക്കുന്ന, ദേവതകളെ ആരാധിക്കുന്ന ഒരു ചരിത്രമാണ് നമുക്കുള്ളതെന്നും അത് തന്നെയാണ് പൗർണ്ണമിക്കാവിലും കാണാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര സന്നിധിയിൽ നിന്ന് അത്താഴം കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. കേരളീയ ശൈലിയിലുള്ള ഭക്ഷണമാണ് അദ്ദേഹത്തിനായി തയ്യാറാക്കിയിരുന്നത്. ഔദ്യോഗിക തിരക്കുകൾക്കിടയിലും യാഗവേദിയിൽ രണ്ട് മണിക്കൂറോളം സമയം അദ്ദേഹം ചിലവഴിച്ചു.