കണ്ണൂർ: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്‌സ്പ്രസിലെ കോച്ച് തീവച്ച കേസിൽ പ്രതിയെ തേടി വിവിധ അന്വേഷണ ഏജൻസികൾ. കേരളാ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. റെയിൽവേ പോലീസിന്റെ രണ്ടംഗ സംഘം പ്രതിയെ കുറിച്ചുള്ള അന്വേഷണങ്ങൾക്കായി നോയിഡയിൽ എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിലെ ഭീകരബന്ധം കേന്ദ്ര ഏജൻസികൾ അന്വേഷിച്ചുവരികയാണ്. അതേസമയം പ്രതിയുടെ രേഖാചിത്രവും ഫോട്ടോയും സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സാക്ഷി റാസിഖ് തിരിച്ചറിഞ്ഞതായി പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ ഏറ്റവും അടുത്ത് കണ്ട സാക്ഷിയാണ് റാസിഖ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മൊഴി വളരെ പ്രധാനമാണ്.
പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ കസ്റ്റഡിയിലാണെന്ന് കഴിഞ്ഞ ദിവസം വിവരമുണ്ടായിരുന്നു. ഇയാള്‍ നോയിഡ സ്വദേശിയാണ്. ഡല്‍ഹി പബ്ലിക്ക് സ്‌കൂളില്‍ ഇയാള്‍ പഠിച്ചിരുന്നതായും വിവരമുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം അധികൃതര്‍ നല്‍കിയിരുന്നില്ല. പ്രതിയെന്ന് സംശയിക്കുന്ന ആളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടാനാണ് അന്വേഷണസംഘം നോയിഡയിലേക്ക് പോയതെന്നാണ് സൂചന. അതേസമയം, കഴിഞ്ഞ ദിവസം പ്രതിയുടേതെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത ബാഗിലെ നോട്ട് പാഡിലും നോയിഡയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുണ്ടായിരുന്നു. നോട്ട് പാഡില്‍ ഷാരൂഖ് സൈഫി-കാര്‍പ്പെന്റര്‍, ഫക്രുദീന്‍-കാര്‍പ്പെന്റര്‍, ഹാരിം-കാര്‍പ്പെന്റര്‍ എന്നീ പേരുകള്‍ എഴുതിവെച്ചിട്ടുണ്ട്. ഇതിനൊപ്പം നോയിഡ എന്നാണ് സ്ഥലപ്പേരുള്ളത്.

