ബിലീവേഴ്സ് ചർച്ചിന്റെ അനധികൃത സാമ്പത്തിക ഇടപാട്; കെ പി യോഹന്നാൻ ഹാജരാകില്ല; വിദേശത്തെന്ന് റിപ്പോർട്ടുകൾ; അന്വേഷണം ഊർജിതമാക്കി ആദായ നികുതി വകുപ്പ്
തിരുവനന്തപുരം: ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പ് റെയ്ഡിൽ ബിഷപ്പ് കെ പി യോഹന്നാൻ ഹാജരാകില്ല. കെപി യോഹന്നാൻ വിദേശത്ത് ആണെന്ന് ഉദ്യോഗസ്ഥർക്ക് അനൗദ്യോഗിക അറിയിപ്പ് ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. കെപി യോഹന്നാനോട് ഹാജരാവാൻ ആദായനികുതിവകുപ്പ് ആവശ്യപ്പെട്ടിരുന്നു.
വൻക്രമക്കേടുകളാണ് ബിലീവേഴ്സ് ചർച്ചിൽ നടന്നിരിക്കുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കോടികളാണ് ബിലീവേഴ്സ് ചർച്ചിൽ നിന്നും പിടിച്ചെടുത്തിരിക്കുന്നത്. ഇതിന് പുറമെ പേരൂർക്കടയിലും, കവടിയാറിലും ബിനാമി പേരിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും കണ്ടെത്തിയിട്ടുണ്ട്. ബിലീവേഴ്സ് സഭയിലെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്ന ആറ് പ്രധാനികളെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം നടക്കുന്നത്. സഭയ്ക്ക് കീഴിലെ വിവിധ ട്രസ്റ്റുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചതായി തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി.