തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ മെയ് മാസത്തെ ശമ്പളവിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. സമരം തുടരുമെന്നും പണിമുടക്കിലേക്ക് കടക്കില്ലെന്നും യൂണിയനുകള്‍ അറിയിച്ചു. എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കുന്ന കാര്യത്തില്‍ ഒരുറപ്പും ലഭിക്കാത്തതിലും സംഘടനകള്‍ക്ക് വിയോജിപ്പുണ്ട്
ഇന്നലെ മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തിയത് മൂന്ന് അംഗീകൃത യൂണിയനുകളുമായാണ്. അക്രമസമരങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്നും ചര്‍ച്ച തുടരുമെന്നും മന്ത്രി പറഞ്ഞു. ശമ്പളപ്രതിസന്ധി തുടരുന്നതിനിടെയാണ് ചർച്ച നടത്തിയത്. ഒന്നരമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ഉടന്‍ ശമ്പളം നല്‍കി തീര്‍ക്കുമെന്ന് മന്ത്രി അറിയിച്ചത്. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് എം വിന്‍സന്റ് എംഎല്‍എ പറഞ്ഞു. ചര്‍ച്ച ഗുണകരമായെന്ന് പ്രതികരിച്ച സിഐടിയും സമരം തുടരുമെന്ന നിലപാടിലാണ്.
ഇത് ഒരു അനിശ്ചിതകാലപണിമുടക്കിലേക്ക് കടക്കില്ലെങ്കിലും സമരം ശക്തമാക്കാനാണ് ഇരു സംഘടനകളുടേയും തീരുമാനം. ചര്‍ച്ചയില്‍ പൂര്‍ണതൃപ്തരല്ലെന്നും സമരം തുടരുമെന്നും ടി.ഡി.എഫ്, ബിഎംഎസ് സംഘടനകള്‍ വ്യക്തമാക്കി