ഉദയ്പൂർ: നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ മത തീവ്രവാദികൾ തലയറുത്ത് കൊലപ്പെടുത്തിയ കനയ്യ ലാലിനെ ഒറ്റിക്കൊടുത്തത് അയൽക്കാരൻ ആണെന്ന് കണ്ടെത്തി. മുഹമ്മദ് നബിയെപ്പറ്റി ടിവി ചാനൽ ചർച്ചയിൽ വിവാദ പരാമർശം നടത്തിയ ബി ജെ പി മുൻ വക്താവ് നുപൂർ ശർമയെ പിന്തുണച്ച് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ കനയ്യയ്ക്കെതിരെ അയൽക്കാരനാണു അക്രമികൾക്കു തയ്യൽക്കടയിലേക്കെത്താൻ വഴി കാട്ടിക്കൊടുത്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
സാമൂഹിക മാധ്യമാമായ ഫേസ്ബുക്കിൽ പോസ്റ്റിന്റെ പേരിൽ അയൽക്കാരനടക്കം ചിലരാണു കനയ്യയ്ക്കെതിരേ പോലീസിൽ പരാതി നൽകിയത്. പത്തിനു പോലീസ് കനയ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിടുകയായിരുന്നു. തന്റെ ഫോണുപയോഗിച്ച് ഗെയിം കളിക്കുകയായിരുന്ന മകൻ അബദ്ധത്തിൽ ഏതോ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്യുകയായിരുന്നെന്നാണു കനയ്യ പോലീസിനോട് പറഞ്ഞത്. അഞ്ചു ദിവസത്തിനു ശേഷം, തനിക്കു വധ ഭീഷണിയുണ്ടെന്നു കനയ്യ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് ഇടപെട്ട് പരാതിക്കാരുമായും കനയ്യയുമായും സംസാരിക്കാൻ അവസരമൊരുക്കി. പ്രശ്നം ഒത്തുതീർപ്പായെന്നു തെറ്റുധരിച്ച് കനയ്യ തുടർന്നും സംരക്ഷണം വേണ്ടെന്നു പോലീസിനെ അറിയിക്കുകയും ചെയ്തു.
കനയ്യയുടെ സംസ്കാരച്ചടങ്ങിനു ശേഷം ഭാര്യ യശോദ , വധഭീഷണികളുള്ളതിനാൽ കനയ്യ ഏതാനും ദിവസം തയ്യൽക്കട തുറന്നിരുന്നില്ലെന്നു മാധ്യമങ്ങളോടു പറഞ്ഞു. തുടർന്ന് കട തുറന്ന് ഏതാനും മണിക്കൂർ കഴിഞ്ഞപ്പോഴാണു വസ്ത്രം തയ്ക്കാനെന്ന വ്യാജേന എത്തിയ ഗോസ് മുഹമ്മദും റിയാസ് അഖാരിയും ചേർന്ന് കഴുത്തറുത്തു കൊന്നത്.