തിരുവനന്തപുരം: ശമ്പള പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ച യോഗം ഇന്ന്. യോഗത്തിൽ മൂന്ന് അംഗീകൃത യൂണിയനുകളെയാണ് ചർച്ചയ്ക്ക് വിളിച്ചത്. ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകൾ അറിയിച്ചിരുന്നു. ശമ്പള വിതരണം വൈകുന്ന സാഹചര്യത്തിലാണ് പണിമുടക്കുന്നത്.
ഏപ്രിൽ മാസത്തെ ശമ്പളം നൽകാനായി സർക്കാരിൽ നിന്ന് 65 കോടി രൂപ മാനേജ്മെന്റ് ആവശ്യപ്പെട്ടെങ്കിലും ധന വകുപ്പ് അതിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസം സർക്കാർ അനുവദിച്ച 30 കോടി രൂപയും 45 കോടിയുടെ ഓവർഡാഫ്റ്റും ഉപയോഗിച്ചാണ് 19ാം തീയതി ശമ്പളം നൽകാനായത്.
ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മന്ത്രിയുടെ ചേമ്പറിലാണ് യൂണിയനുമായുള്ള ചർച്ച നടക്കുക. ചർച്ചയിൽ പങ്കെടുക്കുമെങ്കിലും എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പള വിതരണം പൂർത്തിയാക്കണം എന്നതടക്കമുള്ള തങ്ങളുടെ അവശ്യങ്ങളിൽ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.