തൃശൂർ: കെ എസ് ആർ ടി സിക്ക് വടക്കഞ്ചേരി അപകടത്തിൽ പിഴവുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്.
പ്രാഥമിക റിപ്പോർട്ട് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർക്ക് കൈമാറി. കെ എസ് ആർ ടി സി ബസ് നിർത്താൻ ശ്രമിച്ചിട്ടില്ലെന്നും, നിയന്ത്രണം തെറ്റാൻ കാരണം ടൂറിസ്റ്റ് ബസ് ഇടിച്ചതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
കെ എസ് ആർ ടി സി ബസ് പെട്ടെന്ന് നിർത്തിയതുകൊണ്ടാണ് അപകടമുണ്ടായതെന്നായിരുന്നു ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോജോ പത്രോസ് പറഞ്ഞത്. കേസിൽ യാത്രക്കാരുടെയും കെ എസ് ആർ ടി സി ജീവനക്കാരുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും.
അപകടത്തെക്കുറിച്ച് എൻഫോഴ്സ്‌മെന്റ് ആർ ടി ഒ ഇന്ന് സർക്കാരിന് അന്തിമ റിപ്പോർട്ട് നൽകും. ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായത്. കെ എസ് ആർ ടി സി ബസ് വേഗം കുറച്ചപ്പോൾ ബസിന് നിർത്താൻ കഴിഞ്ഞില്ല. ടൂറിസ്റ്റ് ബസ് ട്രാഫിക്, മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ടൂറിസ്റ്റ് ബസിന്റെ ശരാശരി വേഗത 84 കി മീ ആയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.