തിരുവനന്തപുരം: ഛർദിച്ച പെൺകുട്ടിയെ കൊണ്ട് ബസ്സ് കഴുകിച്ച സംഭവത്തിൽ കെ സ് ആർ ടി സി ബദലി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി. ഡ്രൈവറെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു. നെയ്യാറ്റിൻകര ഡിപ്പോയിലെ താത്കാലിക ഡ്രൈവർ എസ്എൻ ഷിജിയെയാണ് പിരിച്ചുവിട്ടത്. മുപ്പതിനായിരം രൂപ നൽകിയാൽ ആർക്കും ഇപ്പോൾ കെ എസ്ആർടിസി ബദലി ഡ്രൈവറും കണ്ടക്ടറുമാകാം. ക്രിമിനൽ പശ്ചാത്തലം പോലും പരിശോധിക്കാതെയാണ് ജീവനക്കാരെ നിയമിക്കുക. അത്തരത്തിൽ ഉള്ള ഒരു ബദലി ജീവനക്കാരനാണ് കഴിഞ്ഞ ദിവസം യാത്രക്കിടെ ബസിനുള്ളിൽ ഛർദിച്ച പെൺകുട്ടിയേയും സഹോദരിയേയും കൊണ്ടു ബസിന്റെ ഉൾവശം കഴുകിച്ചത്.
വ്യാഴാഴ്ചയാണ് കെഎസ്ആർടിസി ബസിനുള്ളിൽ ഛർദിച്ചതിന് പെൺകുട്ടിയേയും സഹോദരിയേയും തടഞ്ഞുവച്ച് ബസ് കഴുകിച്ചത്. വൈകീട്ട് മൂന്നിനു വെള്ളറട ഡിപ്പോയിലായിരുന്നു സംഭവം. ആശുപത്രിയിൽ പോയി തിരിച്ചുവരികയായിരുന്ന സഹോദരിമാർക്കാണ് കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് മോശം അനുഭവമുണ്ടായത്.