തിരുവനന്തപുരം : ശമ്പളം കൊടുക്കാൻ പോലും സർക്കാരിന് മുന്നിൽ കൈനീട്ടേണ്ട ഗതികേടിലായ കെഎസ്ആർടിസി നിലനിൽപ്പിനായി വിചിത്ര തീരുമാനങ്ങളെടുക്കുന്നു. ശമ്പളം ഗഡുക്കളായി നൽകുമെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ ഉത്തരവിറക്കി .ഗഡുക്കളായി ശമ്പളം വേണ്ടാത്തവർ ഈ മാസം 25 മുൻപ് അപേക്ഷ നൽകണം. ശമ്പളത്തിന്റെ ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുൻപായി നൽകും. കെഎസ്ആർടിസിയുടെ അക്കൗണ്ടിലുള്ള പണവും ഓവർഡ്രാഫ്റ്റും എടുത്താണ് ആദ്യഗഡു നൽകുക. രണ്ടാമത്തെ ഗഡു സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മുറയ്ക്ക് നല്‍കും.
കെഎസ്ആർടിസിയിൽ ജനുവരി മാസത്തെ ശമ്പളവിതരണം പൂർത്തിയായെങ്കിലും ഫെബ്രുവരി മാസത്തെ ശമ്പളത്തിനു പുതിയ പദ്ധതിയുടെ ആലോചനയുമായി മാനേജ്മെന്റും അംഗീകൃത യൂണിയൻ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം നടന്ന ചർച്ച എങ്ങാനുമെത്താതെയാണ് പിരിഞ്ഞത്.ഗതാഗത സെക്രട്ടറിയും സിഎംഡിയുമായ ബിജു പ്രഭാകറിന്റെ ഓരോ ഡിപ്പോയും ലാഭത്തിലാക്കിയാൽ മാത്രം അവിടെയുള്ള ജീവനക്കാർക്കു പൂർണ ശമ്പളം അഞ്ചിനു മുൻപു ലഭ്യമാക്കുന്ന വരുമാനലക്ഷ്യ (ടാർഗറ്റ്) പദ്ധതിയിൽ കടുത്ത എതിർപ്പാണുണ്ടായത്.പദ്ധതി പ്രകാരം ടാർഗറ്റ് എത്താത്ത ഡിപ്പോകളിലും എല്ലാവർക്കും പൂർണ ശമ്പളം കിട്ടുമെങ്കിലും അഞ്ചിനു മുൻപു ലഭിക്കില്ലെന്നതാണു മാനേജ്മെന്റ് മുന്നോട്ടുവച്ച നിർദേശം.

