തിരുവനന്തപുരം : കേരളവർമ കോളജിലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിൽ മന്ത്രി പങ്കുണ്ടെന്ന് ആരോപിച്ച് തൃശൂരിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിന്റെ ഫ്ലെക്സിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചതിന് പിന്നാലെ തിരുവനന്തപുരം കനകക്കുന്നിലും കെഎസ്‌യു പ്രതിഷേധം. കനകക്കുന്നിലെ ‘കേരളീയം’ വേദിയിൽനിന്ന് മടങ്ങുന്നതിനിടെ മന്ത്രിയുടെ വാഹനം തടഞ്ഞ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടിയും കാണിച്ചു. സ്ഥലത്ത് പ്രവർത്തകരും പോലീസ് തമ്മിൽ ഉന്തും തള്ളുമുണ്ടാകുകയും പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കെഎസ്‍യുക്കാർ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് അവർക്കും അറിയില്ല, തനിക്കും അറിയില്ലെന്ന് മന്ത്രി പ്രതികരിച്ചു. കണ്ണട വിവാദത്തിൽ മറുപടി അർഹിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി കണ്ണട വാങ്ങിയ ഇനത്തിൽ പൊതുഖജനാവിൽനിന്ന് 30,500 രൂപ അനുവദിച്ചുള്ള ഉത്തരവ് പുറത്തുവന്നിരുന്നു.