കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ത്ഥികൾക്ക് കൺസെഷൻ നിയന്ത്രണം ഏര്‍പ്പെടുത്തിയത്തിനെതിരെ കെ.എസ്.യു പ്രവര്‍ത്തകാരുടെ പ്രതിഷേധം ശക്തമാവുന്നു. കെ.എസ്.യു പ്രവര്‍ത്തകര്‍ കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിലേക്ക് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ കോലം കത്തിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. കണ്‍സെഷനിൽ വരുത്തിയ മാറ്റം വിദ്യാർത്ഥികളുടെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും കെഎസ്‌യു വ്യക്തമാക്കി.
കെഎസ്ആര്‍ടിസി പുറത്തിറക്കിയിരിക്കുന്ന മാര്‍ഗരേഖ അനുസരിച്ച് 25 വയസിനുമുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ ആദായ നികുതി പരിധിയില്‍ വരുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ക്കും യാത്രാക്കൂലിയില്‍ ഇളവൊഴിവാക്കിയിരുന്നു. അതേസമയം വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ ഒഴിവാക്കണമെന്ന ആവശ്യവുമായി കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ രംഗത്ത് വന്നിരുന്നു. 18 വയസു വരെയുള്ള വിദ്യാർത്ഥികൾക്ക് മാത്രമെ യാത്രാ സൗജന്യം നൽകൂ എന്നാണ് ഇവർ അറിയിച്ചത്. വിദ്യാർത്ഥികളുടെ യാത്ര കൺസെഷൻ ഒഴിവാക്കണമെന്ന ആവശ്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഏപ്രിൽ 1 മുതൽ സമരത്തിലേക്ക് കടക്കാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം.