Friday, September 18, 2026

കൈവശം വെറും 512 രൂപ, ബാങ്ക് നിക്ഷേപം 1,05,212 രൂപയും, നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം കുമ്മനത്തിന്റെ സ്വത്ത് വിവരം പുറത്ത്

തിരുവന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ കൈവശമുള്ളത് 512 രൂപ മാത്രം. എസ് ബി റ്റി യുടെ രണ്ടു ശാഖകളിലായി 1,05,212 രൂപയുടെ നിക്ഷ്പവും ഉണ്ട്. ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ ശമ്പളമായി കിട്ടിയ തുകയുടെ നീക്കിയിരിപ്പാണ് ബാങ്കിലുള്ളത്. നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 10 ലക്ഷം രൂപയുടെ മൂല്യമുള്ള പരമ്പരാഗത സ്വത്തുണ്ടെന്നും രേഖകളില്‍ വ്യക്തമാക്കുന്നു. ഗവര്‍ണര്‍ പദവി വഹിച്ചിരുന്ന കാലത്ത് 31,83,871 വരുമാനം ലഭിച്ചതിനാല്‍ ആദ്യമായി കുമ്മനം ആദായ നികുതി അടച്ചതും ഈ വര്‍ഷമാണ്. വരുമാനത്തില്‍ നീക്കിയിരിപ്പ് തുക ഒഴികെ മുഴുവന്‍ തുകയും അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നല്‍കുകയായിരുന്നു.

വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ.വാസുകി മുമ്പാകെയാണ് കുമ്മനം പത്രിക സമര്‍പ്പിച്ചത്. കവടിയാറിലെ വിവേകാനന്ദ പ്രതിമയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം നിരവധി ഇരു ചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് കുമ്മനം പത്രിക സമർപ്പിക്കാൻ എത്തിയത്. ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ ആണ് പത്രികയില്‍ പിന്തുണച്ച് ഒപ്പിട്ടിരിക്കുന്നത്. ഹരിവരാസനം ചാരിറ്റബിള്‍ ട്രസ്റ്റ് മുഖ്യ കാര്യദര്‍ശി ബാലാമണിയമ്മയാണ് കെട്ടിവയ്‌ക്കേണ്ട തുകയായ 25000 രൂപ നല്‍കിയത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി എൻ കെ നീലകണ്ഠന്‍മാസ്റ്റര്‍, മത്സ്യതൊഴിലാളി കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ സ്റ്റെല്ലസ്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് എന്നിവരും കുമ്മനം രാജശേഖരനെ അനുഗമിച്ചു.

Related Articles

Latest Articles