ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല അർപ്പിച്ച് ഭക്തജനലക്ഷങ്ങൾ.
പൊങ്കാല ദിവസമായ ഇന്ന് പുലര്‍ച്ചെ നാലിന് നിര്‍മ്മാല്യദര്‍ശനം, ഗണപതിഹോമം എന്നിവ നടന്നു. ചലച്ചിത്രതാരം ഗോകുല്‍ സുരേഷ് ഗോപി പൊങ്കാല ഉദ്ഘാടനം ചെയ്തു.തത്വമയി തത്സമയ കാഴ്ചയിലൂടെ ലക്ഷങ്ങൾ പൊങ്കാല കണ്ട് നിർവൃതിയടഞ്ഞു
പുതുതായി പണികഴിപ്പിച്ച ആനക്കൊട്ടില്‍ മനോജ് കുമാര്‍ (ശ്രീശൈലം, വടക്കേടത്തുകാവ്, അടൂർ) ഭാര്യ ബിന്ദു മനോജ് എന്നിവര്‍ചേര്‍ന്ന് സമര്‍പ്പിച്ചു. മുഖ്യകാര്യദര്‍ശി രാധാകൃഷ്ണാ നമ്പൂതിരി അനുഗ്രഹപ്രഭാഷണം ചെയ്തു. അപ്പര്‍ കുട്ടനാട് കാര്‍ഷിക വികസനസമിതി ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല, ആലപ്പുഴ ബിജെപി ജില്ലാ പ്രസിഡണ്ട് എം. വി. ഗോപകുമാർ , തലവടി ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൊച്ചുമോള്‍ ഉത്തമന്‍ എന്നിവർ ആശംസകൾ പറഞ്ഞു . മുഖ്യകാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരി രഞ്ജിത്ത് രഞ്ജിത്ത് ബി നമ്പൂതിരി,ജയസൂര്യ നമ്പൂതിരി, ഹരിക്കുട്ടന്‍ നമ്പൂതിരി, അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ.കെ. കെ. ഗോപാലകൃഷ്ണന്‍ നായര്‍, വിമൽ രവീന്ദ്രൻ , അജിത്ത് പിഷാരത്ത്, ബിജു തലവടി, പ്രസന്നകുമാർ , ഉത്സവകമ്മറ്റി പ്രസിഡന്റ് എം. ബി രാജീവ്, സെക്രട്ടറി സ്വാമിനാഥൻ
എന്നിവര്‍ ചടങ്ങിൽ പങ്കെടെത്തു. തുടർന്ന് നടന്ന വിളിച്ചു ചൊല്ലി പ്രാർത്ഥനക്ക് രമേശ് ഇളമൻ നമ്പൂതിരി നേതൃത്വം നൽകി.
രാവിലെ 10.50 ന് കാർത്തിക പൊങ്കാലയ്ക്കു തുടക്കം കുറിച്ച് ക്ഷേത്രം മുഖ്യകാര്യദര്‍ശി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി പൊങ്കാല പണ്ടാര അടുപ്പിലേക്ക് അഗ്‌നി പകർന്നു . മേല്‍ശാന്തിമാരായ അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. പണ്ടാരയടുപ്പിൽ നിന്ന് പകർന്നെടുത്ത അഗ്നി സ്വന്തം അടുപ്പിൽ പകർന്നതോടെ പുകച്ചുരുളുകൾ അന്തരീക്ഷത്തിലേക്കുയർന്നു. പ്രതീക്ഷയുടെ മൺകലങ്ങളിൽ നിന്നും വരദായിനിയായ ചക്കുളത്തുകാവിലമ്മയുടെ മുൻപിൽ പൊങ്കാല നിവേദ്യം പതഞ്ഞുപൊങ്ങി.
അൻപതിലധികം വരുന്ന വെളിച്ചപ്പാടുമാരാണ് തിരുവായുധങ്ങൾ എഴുന്നള്ളിച്ച് ഓരോ മൺകലങ്ങളുടെയും അടുത്ത് ചെന്ന് ദേവി സാന്നിധ്യം അറിയിച്ച പുഷ്പങ്ങളും തീർത്ഥങ്ങളും പ തളിച്ച് പൊങ്കാല ദേവിക്ക് സമർപ്പിച്ചത്.12.40-ന് പൊങ്കാല നിവേദിച്ചു. തുടര്‍ന്ന് ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടന്നു.