പത്തനംതിട്ട: ഹൈക്കോടതിയില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര ഇടയപാടത്ത് സുരഭികൃഷ്ണ (28) യാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. സര്‍ക്കാര്‍ ജീവനക്കാരിയാണെന്ന വ്യാജേന രേഖകള്‍ ചമച്ചാണ് തട്ടിപ്പ് നടത്തിയത്.
5,95,250 രൂപയാണ് സുരഭി തട്ടിയെടുത്തത്. പറക്കോണം സ്വദേശി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഹൈക്കോടതിയില്‍ സ്റ്റെനോഗ്രാഫര്‍ ആണെന്നാണ് യുവതി പറഞ്ഞത്. യുവാവിനെ ഫോണില്‍ വിളിച്ച യുവതി, തന്റെ സ്വാധീനം ഉപയോഗിച്ച് ജോലി ശരിയാക്കാം എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
പോലീസ് കേസ് എടുത്തതിനെ തുടർന്ന് സുരഭി കൃഷ്ണ ജാമ്യമെടുത്ത് ഒളിവിൽ പോയിരുന്നു. പിന്നാലെ കോടതി വാറന്റ് പുറപ്പെടുവിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ കോഴിക്കോട്ടെ വാടകവീട്ടില്‍ നിന്നു കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്.