ദില്ലി : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവും 2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ ഐക്യം തേടി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി ഞായറാഴ്ച്ച ദില്ലിയിൽ കൂടിക്കാഴ്ച്ച നടത്തി. കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ പാർട്ടികളുടെ യോഗം സോണിയ ഗാന്ധി വിളിക്കുമെന്ന് യോഗത്തിന് ശേഷം ലാലു പ്രസാദ് യാദവ് പറഞ്ഞു.
2024ലെ തെരഞ്ഞെടുപ്പിന്റെ ചർച്ചകൾ കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമുള്ള യോഗത്തിൽ ചർച്ച ചെയ്യുമെന്ന് സോണിയ ഉറപ്പ് നൽകിയതായി ആർജെഡി മേധാവി കൂട്ടിച്ചേർത്തു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബി ജെ പിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിന് ആഹ്വാനം ചെയ്തു.
“ഞങ്ങൾ രണ്ടുപേരും സോണിയാ ഗാന്ധിയുമായി ചർച്ച നടത്തി. നമുക്ക് ഒരുമിച്ചുനിന്ന് രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കണം. അവർക്ക് അവരുടെ പാർട്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പുണ്ട്, അതിനുശേഷം അവർ സംസാരിക്കും,” ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കോൺഗ്രസ് അദ്ധ്യക്ഷയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പറഞ്ഞു