മുംബൈ: സംഗീത ഇതിഹാസത്തിന് വിട. മുംബൈ ശിവാജി പാർക്കിൽ ആയിരങ്ങളെ സാക്ഷിനിർത്തി ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ (Lata Mangeshkar) അനശ്വരതയിലേക്ക് ലയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉൾപ്പെടെയുള്ളർ സംസ്കാരച്ചടങ്ങളിൽ പങ്കെടുത്തു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങ്.
അന്ത്യം സംഭവിച്ച മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽനിന്ന് വൈകീട്ട് അഞ്ചോടെയാണ് മൃതദേഹം വിലാപയാത്രയായി ശിവാജി പാർക്കിലെത്തിച്ചത്. വഴിയോരം നിറയെ ആയിരങ്ങളാണ് പ്രിയ ഗായികയ്ക്ക് അന്ത്യയാത്ര നല്‍കാനെത്തിയിരുന്നത്. ഇന്ത്യയുടെ വാനമ്പാടിയുടെ വിയോഗത്തിൽ രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ആദരസൂചകമായി ദേശീയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കൊവിഡ് രോഗബാധയെ തുടർന്ന് മുംബയ് ബ്രീച്ച് ക്യാന്റി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ലതാ മങ്കേഷ്‌കറിന് രോഗം ഭേദമായെങ്കിലും കൊവിഡാനന്തര രോഗബാധയെ തുടർന്ന് ആരോഗ്യ നില മോശമാകുകയായിരുന്നു .തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.