ഹൈദരാബാദ്: പൂച്ചെണ്ട് നൽകാൻ സെക്കന്റുകൾ വൈകിയതിന് ഗൺമാനെ പരസ്യമായി മുഖത്തടിച്ച് തെലുങ്കാന ആഭ്യന്തരമന്ത്രി മഹമൂദ് അലി. വെള്ളിയാഴ്ച സംസ്ഥാനത്തെ ഒരു സ്കൂളിൽ നടന്ന മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണപദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം.
സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി തലസാനി ശ്രീനിവാസ യാദവിനൊപ്പമായിരുന്നു പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹം എത്തിയത്. അദ്ദേഹത്തെ ആലിംഗനം ചെയ്തതിന് ശേഷം നൽകാനുള്ള പൂച്ചെണ്ടിനായി കൈനീട്ടിയിട്ടും നൽകാത്തതിൽ കോപിതനായാണ് മന്ത്രി ഗൺമാനെ പരസ്യമായി മുഖത്തടിച്ചത്.
മുഖത്തടികിട്ടിയ ഉദ്യോഗസ്ഥൻ പരിഭ്രമിക്കുന്നതും തുടർന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പൂച്ചെണ്ട് നൽകുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. സ്കൂളിലെ ഉദ്ഘാടന പരിപാടിക്ക് ശേഷമായിരുന്നു ഞെട്ടിക്കുന്ന സംഭവം. ഒരു പൂച്ചെണ്ട് കിട്ടാൻ വൈകിയതിന് സുരക്ഷാ ഉദ്യോഹഗസ്ഥന്റെ മുഖത്തടിച്ചത് അത്യന്തം നാണക്കേട് ഉണ്ടാക്കുന്നതും ഞെട്ടിക്കുന്നതുമായ സംഭവമാണ് തെലങ്കാന ആഭ്യന്തര മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു. മന്ത്രിക്ക് പൂച്ചെണ്ട് നൽകേണ്ട ജോലിയാണോ അയാളുടെ സുരക്ഷ നോക്കേണ്ട ജോലിയാണോ സുരക്ഷാ ഉദ്യോഗസ്ഥനുള്ളത്. ഇത് വളരെ അപലപനീയമായ നടപടിയാണെന്നും ബിജെപി വക്താവ് പറഞ്ഞു.
നേരത്തെ തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, എന്‍ഡിഎ മുന്നണിയുടെ ഭാഗമാകാന്‍ നിരവധി തവണ ശ്രമിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിസാമാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെ വെളിപ്പെടുത്തിയിരുന്നു.
‘കെ.സി.ആര്‍ എന്നറിയപ്പെടുന്ന റാവുവും അദ്ദേഹത്തിന്റെ തെലുങ്കാന രാഷ്ട്ര സമിതിയും എന്‍ഡിഎയില്‍ ചേരാന്‍ പലതവണ ശ്രമം നടത്തിയിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം ഞാന്‍ വിസമ്മതിച്ചു. തെലുങ്കാനയിലെ ജനങ്ങളെ വഞ്ചിക്കാന്‍ എനിക്ക് കഴിയില്ലെന്ന് തീര്‍ത്തുപറഞ്ഞു. 2020-ലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. എന്നാല്‍ ബിജെപി 48 സീറ്റുകളില്‍ വിജയിച്ചു. അതോടെ കെ.സി.ആര്‍ സ്‌നേഹത്തോടെ സമീപിക്കുകയും എന്നെ ഷാള്‍ അണിയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രീതി അതായിരുന്നില്ല. തുടര്‍ന്നാണ് അദ്ദേഹം എന്‍ഡിഎയില്‍ ചേരണമെന്ന ആവശ്യം ഉന്നയിക്കുകയും ഹൈദരാബാദ് മുനിസിപ്പാലിറ്റിയില്‍ പാര്‍ട്ടിയെ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തത്. എന്നാല്‍ അഭ്യര്‍ഥന ഞാൻ നിഷേധിച്ചു. അതോടെ അദ്ദേഹം കോപാകുലനായി. എന്നാല്‍, അദ്ദേഹം വീണ്ടും തന്റെയടുത്ത് വന്നു. അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ ചെയ്തുവെന്നും ഇനി ഉത്തരവാദിത്വങ്ങളെല്ലാം തന്റെ മകന്‍ കെ.ടി രാമറാവുവിനെ (കെ.ടി.ആര്‍) ഏല്‍പ്പിക്കാന്‍ ആഗ്രഹിക്കുകയാണെന്നും പറഞ്ഞു. കെ.ടി.ആറിന്റെ തന്റെയടുത്തേക്ക് അയയ്ക്കാമെന്നും അദ്ദേഹത്തെ അനുഗ്രഹിക്കണമെന്നും പറഞ്ഞു. എന്നാല്‍, താന്‍ അദ്ദേഹത്തെ ശകാരിക്കുകയാണ് ചെ്തത്. ഇത് ജനാധിപത്യമാണെന്ന് അദ്ദേഹത്തെ ഓര്‍മിപ്പിച്ചു. കെ.ടി.ആറിന് എല്ലാ ഉത്തരവാദിത്വവും കൈമാറാന്‍ താങ്കള്‍ ആരാണ് ? രാജാവാണോ എന്ന് ചോദിച്ചു. അതിനുശേഷം അദ്ദേഹം എന്റെ മുന്നില്‍ വന്നിട്ടില്ല. എന്നെ അഭിമുഖീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഒരു അഴിമതിക്കാരനും എന്റെ മുന്നിലിരിക്കാന്‍ കഴിയില്ല – പ്രധാനമന്ത്രി പറഞ്ഞു.
എന്തായാലും മനുഷ്യത്വം തൊട്ടു തീണ്ടാത്ത തെലുങ്കാനയിലെ ഭരണപക്ഷത്തെ മുന്നണിയിൽ ചേർക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി ശരിയായിരുന്നുവെന്നാണ് പാർട്ടി പ്രവർത്തകർ ഒന്നടങ്കം പറയുന്നത്.