പത്തനംതിട്ട: ന്യൂസ് ക്ലിക്കിനെതിരായ കേസുമായി ബന്ധപ്പെട്ട് മുൻ ജീവനക്കാരിയുടെ വീട്ടിലും റെയ്‌ഡ് നടത്തി ദില്ലി പോലീസ്. പത്തനംതിട്ട കൊടുമൺ സ്വദേശി അനുഷ പോളിന്റെ വീട്ടിലാണ് പോലീസ് പരിശോധന നടത്തുന്നത്. അന്വേഷണസംഘം മൊബൈൽ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്.
രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും പരമാധികാരത്തിലും കൊട്ടം വരുത്തുന്ന തരത്തിൽ നിരവധി പ്രവർത്തനങ്ങളാണ് ന്യൂസ് ക്ലിക്ക് നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. 2019-ലെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്യുലറിസം എന്ന ഗ്രൂപ്പുമായി ചേർന്ന് ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രഭീർ പുർകയസ്ത ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. വിദേശ പണം എത്തിക്കാൻ ചൈനീസ് കമ്പനികളായ ഷവോമി, വിവോ തുടങ്ങിയ ഷെൽ കമ്പനികളെ സംയോജിപ്പിച്ചതായും ദില്ലി പോലീസ് റിപ്പോർട്ടിൽ പറയുന്നു.
അരുണാചൽപ്രദേശും കശ്മീരും ഇന്ത്യയുടെ ഭാഗമല്ലെന്ന് കാണിക്കുന്നതിനായും പ്രതികൾ പ്രവർത്തിച്ചു. കർഷക സമരത്തിന്റെ കാലത്ത് പ്രക്ഷേഭങ്ങൾ കടുപ്പിച്ച് സർക്കാരിനെതിരെ പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തു. കൊറോണ മഹാമാരിയെ നിയന്ത്രിക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങളെ കുറിച്ച് നിഷേധാത്മക വിവരങ്ങൾ പോർട്ടൽ വഴി നൽകിയെന്നും എഫ്‌ഐആറിൽ പറയുന്നു. വരും ദിവസങ്ങളിലും വ്യാപക പരിശോധന ഉണ്ടാകുമെന്നാണ് വിവരം.