കണ്ണൂർ: കേരളത്തിൽ ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. . യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖമാണെന്നും അദ്ദേഹം പരിഹസിച്ചു. എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കണ്ണൂരിൽ എത്തിയതായിരുന്നു രാജ്നാഥ് സിംഗ്.
കേരളത്തിൽ പരസ്പരം പോരടിക്കുന്നവരാണ് ദില്ലിയിൽ മോതിരമാറ്റം നടത്തുന്നത്. സംസ്ഥാനത്തെ റബ്ബർ കർഷകരുടെ പ്രശ്നങ്ങൾക്ക് നേരെ ഇടതുവലതു മുന്നണികൾ കണ്ണടയ്‌ക്കുകയാണ്. കേരളത്തിൽ നിന്ന് ഒരുതവണയെങ്കിലും ഇടതുവലതു മുന്നണികളെ ചവിട്ടി പുറത്താക്കിയാൽ പിന്നെയവർ ഒരിക്കലും തിരിച്ചുവരില്ല. ഭാരതത്തെ തർക്കാൻ ശ്രമിക്കുന്ന ഏതൊരു ശക്തിയെയും ബിജെപി ഇല്ലാതാക്കിയിരിക്കും.
കേരളത്തിലെ സഹകരണ ബാങ്കുകൾ സിപിഎം കൊള്ളയടിച്ചു. കൊള്ളപ്പണം ഉപയോഗിച്ച് സമ്പാദിച്ച സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു. ഇത് ജനങ്ങൾക്ക് തിരിച്ചുതരാൻ നിയമോപദേശം തേടിയിരിക്കുകയാണ് പ്രധാനമന്ത്രി. എല്ലാവർക്കും പണം തിരിച്ചുനൽകുമെന്ന് ബിജെപി ഉറപ്പ് നൽകുകയാണ്. ശമ്പളം കൊടുക്കാൻ പോലും കേരളസർക്കാരിന്റെ കയ്യിൽ പണമില്ല. കേന്ദ്രം നൽകുന്ന പണം വായ്പാ പലിശയടയ്‌ക്കാൻ മാത്രമാണ് തികയുന്നത്.
ഇത്തവണ 400ലധികം സീറ്റുകൾ ബിജെപി നേടിയെടുക്കുമെന്ന മുദ്രാവാക്യം ജനങ്ങൾ നെഞ്ചേറ്റി. സിആർ പ്രഫുൽകൃഷ്ണനെ പാർലമെന്റിലേക്ക് അയക്കണം. അദ്ദേഹത്തെ വിജയിപ്പിച്ചാൽ ഈ മണ്ണിലേക്ക് ഞാൻ വീണ്ടും വരും. നിങ്ങളോട് നന്ദി പറയാൻ ഞാനെത്തും.”- രാജ്നാഥ് സിംഗ് പറഞ്ഞു.