കൊച്ചി: ഇന്‍ഡിഗോയ്ക് എയര്‍ലൈന്‍സിന് കത്തയച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. യാത്രാവിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര അന്വേഷണ ചെയര്‍മാനാണ് കത്തയച്ചത്.
വിമാനത്തിനുള്ളിലെ ആക്രമണത്തില്‍ മുഖ്യമന്ത്രിയെ രക്ഷിക്കാനായിരുന്നു ശ്രമിച്ചത്. ഇന്‍ഡിഗോയുടെ സല്‍പ്പേര് സംരക്ഷിക്കപ്പെട്ടു. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കണമായിരുന്നു. താന്‍ നിയമലംഘനം നടത്തിയിട്ടില്ലെന്നും ഇന്‍ഡിഗോയുടെ സ്ഥിരം യാത്രക്കാരനാണെന്നും ഇ പി ജയരാജന്‍ കത്തിലൂടെ പറഞ്ഞു. ഇത് രാഷ്ട്രീയ ഗൂഡാലോചനയാണെന്നും കത്തിൽ ആരോപിക്കുന്നുണ്ട്. അഭിഭാഷക പാതിരിപ്പള്ളി എസ് കൃഷ്ണകുമാരി വഴിയാണ് ജയരാജന്‍ ഇന്‍ഡിഗോയ്ക്ക് കത്തയച്ചിരിക്കുന്നത്.
എന്നാൽ, താനും കുടുംബവും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്നും ഇന്‍ഡിഗോ വൃത്തികെട്ട കമ്പനിയാണെന്നും ഇ പി ജയരാജന്‍ തിങ്കളാഴച മാധ്യമങ്ങളോട് പറഞ്ഞു. നടക്കേണ്ടി വന്നാലും, ഇനി ഒരിക്കലും ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ല. നിലവാരം കുറഞ്ഞ വിമാനക്കമ്പനിയാണിത്. താന്‍ ആരാണെന്ന് പോലും അവര്‍ക്കറിയില്ലായിരുന്നു. ഒരു മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള നീക്കത്തെക്കുറിച്ച് ഇന്‍ഡിഗോ കമ്പനിക്ക് അറിയാമായിരുന്നു. ഞാന്‍ മാത്രമല്ല, എന്‍റെ കുടുംബവും യാത്ര ചെയ്യില്ല. സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത ഒരു കമ്പനിയാണിത് എന്നായിരുന്നു ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞത്.