തിരുവനന്തപുരം: എം.എം.മണിയെ ചിമ്പാന്‍സിയാക്കി ചിത്രീകരിച്ച് മാര്‍ച്ച് നടത്തിയ മഹിളാ കോണ്‍ഗ്രസിനെ പിന്തുണച്ച് കെ.പി.സി.സി.അധ്യക്ഷന്‍ സുധാകരന്‍. അതുതന്നയല്ലേ, അദ്ദേഹത്തിന്റെ മുഖമെന്നും ഒര്‍ജിനല്‍ അല്ലാതെ കാണിക്കാന്‍ പറ്റുമോയെന്നും സുധാകരന്‍ ചോദിച്ചു. മണി അങ്ങനെ ആയതിന് ഞങ്ങളെന്ത് പിഴച്ചുവെന്നുമാണ് സുധാകരന്‍ ചോദിച്ചത്.
സ്രഷ്ടാവിനോട് പറയുകയല്ലാതെ എന്ത് ചെയ്യാം. സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ മാന്യതയാണ്. മണിക്ക് അതൊന്നുമില്ലല്ലോയെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു. താന്‍ പറഞ്ഞ കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ ഒന്നുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ചിലാണ് എം.എം.മണിയെ അധിക്ഷേപകരമായി ചിത്രീകരിച്ചത്. മണിയെ ചിമ്പാന്‍സിയായി ചിത്രീകരിച്ചുള്ള കട്ടൗട്ടുമായാണ് മഹിളാ കോണ്‍ഗ്രസുകാര്‍ എത്തിയത്. ചിമ്പാന്‍സിയുടെ ചിത്രത്തില്‍ എംഎല്‍എയുടെ മുഖം വെട്ടി ഒട്ടിച്ചായിരുന്നു അധിക്ഷേപം. മണിക്കെതിരെ മോശമായ പരാമര്‍ശങ്ങളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി. വിവാദമായതോടെ പ്രവര്‍ത്തകര്‍ കട്ടൗട്ട് ഒളിപ്പിച്ചു.