ദില്ലി: 1964ൽ ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ചരൺജിത് സിംഗ് വിടവാങ്ങി . വ്യാഴാഴ്ച ഹിമാചൽ പ്രദേശിലെ ഉനയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 91 വയസായിരിന്നു. അഞ്ചു വര്‍ഷം മുമ്പ് സ്‌ട്രോക്ക് വന്നതോടെ അദ്ദേഹത്തിന്റെ ചലനശേഷി പൂര്‍ണമായും നഷ്ടമായിരുന്നു.
“അഞ്ച് വർഷം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് തളർവാതത്തിലായിരുന്നു അച്ഛൻ. വടിയുമായി നടക്കാറുണ്ടായിരുന്നു, എന്നാൽ കഴിഞ്ഞ രണ്ട് മാസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യം വഷളായി, ഇന്ന് രാവിലെ അദ്ദേഹം ഞങ്ങളെ വിട്ടുപോയി,” അദ്ദേഹത്തിന്റെ ഇളയ മകൻ വി പി സിംഗ് പിടിഐയോട് പറഞ്ഞു.
1960 റോം ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യന്‍ സംഘത്തിലും ഈ മിഡ്ഫീല്‍ഡര്‍ കളിച്ചിരുന്നു.1962ലെ ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ ടീമിലും അദ്ദേഹം ഉണ്ടായിരുന്നു. ഡെറാഡൂണിലെ കേണൽ ബ്രൗൺ കേംബ്രിഡ്ജ് സ്കൂളിലെയും പഞ്ചാബ് യൂണിവേഴ്സിറ്റിയിലെയും പൂർവ്വ വിദ്യാർത്ഥിയായിരുന്നു ചരൺജിത്. അന്താരാഷ്ട്ര ഹോക്കിയിലെ തന്റെ മികച്ച കരിയറിന് ശേഷം, ഷിംലയിലെ ഹിമാചൽ പ്രദേശ് സർവ്വകലാശാലയിൽ ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറായി പ്രവർത്തിച്ചു.