കൊല്ലം: പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൽ 101 കുപ്പി വിദേശമദ്യം കാണിക്കയർപ്പിച്ച് ഭക്തൻ. ചെറുതും വലുതുമായ വിവിധ ബ്രാൻഡുകളിലുള്ള മദ്യമാണ് ഭക്തൻ കാണിക്കയർപ്പിച്ചത്.
മഹാഭാരതത്തിലെ കൗരവരില്‍ പ്രധാനിയായ ദുര്യോധനനെ ആരാധിക്കുന്ന ദക്ഷിണ ഭാരത്തിലെ ഏക ക്ഷേത്രമെന്ന് പുകൾപെറ്റ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം. കുറുവ സമുദായത്തിന്റെ നിയന്ത്രണത്തിലുള്ള ഈ ക്ഷേത്രത്തില്‍ ദുര്യോധനനെ ‘മലനട അപ്പൂപ്പൻ’ എന്ന പേരിലാണ് നാട്ടുകാര്‍ ആരാധിക്കുന്നത്. ശ്രീകോവിലോ വിഗ്രഹമോ ചുറ്റമ്പലമോ ഇവിടെ കാണാന്‍ സാധിക്കില്ല. പകരമുള്ളത് ആല്‍ത്തറയിലെ പീഠം മാത്രമാണ്. ഈ ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളാൽ എന്നും വ്യത്യസ്ഥമാണ്.
ദ്രാവിഡാചാരം ഇപ്പോഴും നിലനിൽക്കുന്ന ക്ഷേത്രത്തിൽ കള്ള്, മുറുക്കാൻ, കോഴി തുടങ്ങിയവയാണ് വഴിപാടുകൾ.ഉദ്ദിഷ്ഠ കാര്യ ലബ്ദിയ്ക്കായി മലയപ്പുപ്പന് മുമ്പിൽ കള്ള് വഴിപാട് നടത്തുന്നത് ഏറെ ശ്രേഷ്ഠമായി കരുതപ്പെടുന്നു. ഇതിൻ്റെ ഭാഗമായാണ് ഞായറാഴ്ച മലയപ്പുപ്പന് മുമ്പിൽ ഒരു ഭക്തൻ 101 കുപ്പി വിദേശമദ്യം കലശമായി സമർപ്പിച്ചത്. നിരവധിയാളുകളാണ് കലശ സമർപ്പണം കാണുവാനായി എത്തിയത്.ഭക്തനിൽ നിന്നും കാണിക്കയായി ഏറ്റെടുത്ത മദ്യം ഭരണ സമിതി ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സൗജന്യമായി വിതരണം ചെയ്യും.