കാഞ്ഞാണി: വിൽപ്പനക്കായി സൂക്ഷിച്ച 10.72 ഗ്രാം എം.ഡി.എം.എയും 10 കിലോ കഞ്ചാവുമായി മണലൂർ സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ. മണലൂർ രാജീവ് നഗറിൽ താമസിക്കുന്ന പുളിക്കൻ വീട്ടിൽ അജിലും സഹോദരൻ അജിത്തുമാണ് പിടിയിലായത്. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വിൽപ്പ നടക്കുന്നു എന്ന വിവരം കിട്ടിയതിനെ തുടർന്ന് വാടാനപ്പള്ളി റേഞ്ച് ഇൻസ്പെക്ടർ എസ്.എസ്. സച്ചിന്റെ നേതൃത്വത്തിൽ നടത്തിയ ആസൂത്രിത നീക്കത്തിലാണ് പ്രതികൾ വലയിലായത്.
അജിത്താണ് എം.ഡി.എം.എ വിൽപന നടത്തിയിരുന്നതെന്നും അജിലിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് വിൽപനയെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ പ്രതികളിൽ നിന്ന് മൊബൈൽ ഫോണും ഇലക്ട്രോണിക് വെയിങ് മെഷീനും പിടിച്ചെടുത്തു. പെരിങ്ങോട്ടുകര സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിലാണ് കഞ്ചാവും മയക്കുമരുന്നും എത്തിച്ചിരുന്നത്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.
അതേസമയം, ബാലരാമപുരത്ത് 10 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൽ ആർ അജീഷിന്റെ നേതൃത്വത്തിൽ ബാലരാമപുരം ആർസി സ്ട്രീറ്റ്, മോളി ഭവൻ വീടിനോട് ചേർന്ന് നടത്തുന്ന പലചരക്ക് കടയിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
ടീ കടയുടെ നടത്തിപ്പുകാരായ മോളി എന്നു വിളിക്കുന്ന ജലാറി, ഇയാളുടെ മകൻ ക്രിസ്റ്റഫർ എന്നിവരുടെ പേരിൽ കോട്പ നിയമപ്രകാരം കേസെടുത്ത് പിഴ ഈടാക്കി. പ്രദേശത്തെ കുട്ടികള്‍ ഉൾപ്പെടെയുള്ളവർക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതായുള്ള പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. ടി കടയുടെ ലൈസൻസ് കട്ട് ചെയ്യുന്നതിനായി ബാലരാമപുരം പഞ്ചായത്തിൽ റിപ്പോർട്ട് സമർപ്പിക്കും.