തിരുവനന്തപുരം: മോൺസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പാര്‍ട്ടി ചങ്കു കൊടുത്തും സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെട്ടിച്ചമച്ച കേസിന്റെ പേരില്‍ സുധാകരന്‍ നേതൃസ്ഥാനത്തുനിന്ന് മാറാന്‍ തയ്യാറായാല്‍ പോലും മാറ്റില്ലെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി സുധാകരനൊപ്പമുണ്ടെന്നും സതീശന്‍ പറഞ്ഞു.
മോന്‍സന്റെ ഡ്രൈവറെമൂന്നുതവണ ചോദ്യംചെയ്തിട്ടും സുധാകരനെതിരെ മൊഴിയില്ലായിരുന്നുവെന്നും പരാതിക്കാര്‍ പത്തുകോടി നല്‍കിയത് ആരുടെയും സാന്നിധ്യമില്ലാതെയാണെന്നും പിന്നെന്തിനാണ് 25 ലക്ഷത്തിന് സുധാകരന്റെ ഗ്യാരന്റിയെന്നും സതീശന്‍ ചോദിച്ചു. കോടതിയുടെ സഹായമില്ലായിരുന്നെങ്കില്‍ കെപിസിസി പ്രസിഡന്റ് കള്ളക്കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ടേനെയെന്ന് സതീശന്‍ പറഞ്ഞു. ആര് മൊഴികൊടുത്താലും പൊലീസ് കേസെടുക്കുമോ എന്നും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ സ്വപ്ന സുരേഷ് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും ഏതെങ്കിലും കേസില്‍ പൊലീസ് എഫ്‌ഐആര്‍ എടുത്തിരുന്നോ എന്നും സതീശന്‍ ചോദിച്ചു.