130 കോടിയോളമുള്ള ഭാരതീയരിൽ മിക്കവരും വീടുകള്‍ക്കുള്ളില്‍ ലോക്ക് ഡൗൺ ആയതിലൂടെ രക്ഷപ്പെട്ടത് നമ്മുടെ പ്രകൃതിയാണ് . വാഹനങ്ങളും വ്യവസായങ്ങളും വിപണികളും ഇടതടവില്ലാതെ ഉയര്‍ത്തുന്ന മാലിന്യങ്ങള്‍ മൂലം ശ്വാസമെടുക്കാന്‍ പോലുമാകാതിരുന്ന പ്രകൃതിക്ക് കഴിഞ്ഞ രണ്ടു ദിവസമായി ആശ്വാസം ലഭിച്ചുതുടങ്ങി എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ പറയുന്നത്. ഇന്ത്യയൊട്ടാകെ അന്തരീക്ഷത്തിന് ഈ ഉണര്‍വ്വു പകര്‍ന്നുകിട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കൊല്‍ക്കത്ത, ബെംഗളൂരു, ഡൽഹി, ലക്‌നോ തുടങ്ങിയ നഗരങ്ങളിലെയെല്ലാം എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് സൂചിപ്പിക്കുന്നത് ഇവിടങ്ങളിലെല്ലാം ശുദ്ധവായു ലഭ്യമായി തുടങ്ങി എന്നാണ്. പല നഗരങ്ങളിലും എക്യൂഐ ഇരട്ട അക്കങ്ങളിലേക്കു കുറഞ്ഞു. കൊല്‍ക്കത്തയില്‍ വായുവന്റെ ഗുണനിലവാരം തൃപ്തികരമായിരുന്നുവെന്ന് വെസ്റ്റ് ബംഗാള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നു. ബെംഗളൂരുവിലെ ജനത്തിരിക്കുള്ള മേഖലകളില്‍ എക്യൂഐ 60 ആയി എന്നും കണക്കുകള്‍ കാണിച്ചുതരുന്നു.
കൊറോണാവൈറസ് ബാധയുടെ നല്ല വശങ്ങളിലൊന്ന് ശുദ്ധവായു ലഭ്യമായി എന്നതാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് തന്നെ ഇപ്പോൾ പറയുന്നത് ‘ശ്വാസം മുട്ടുന്ന’ നഗരങ്ങളിലൊന്നായ രാജ്യതലസ്ഥാനത്തിന്റെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല. നഗരത്തിലെ മാലിന്യങ്ങളുടെ അളവ് ഒരു ക്യുബിക് മീറ്ററില്‍ 126 മൈക്രോഗ്രാം ആയിരുന്നത് 12 മണിക്കൂറിനുള്ളില്‍ നേര്‍ പകുതിയാകുകയും, അവസാനം 33 മൈക്രോഗ്രാമിലേക്ക് താഴുകയും ചെയ്തുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നു.
മനുഷ്യര്‍ വീടുകളിൽ തങ്ങുന്നത് പ്രകൃതി ആസ്വദിക്കുന്നതിന്റെ നേര്‍ക്കാഴ്ചകളും ലഭ്യമായിരുന്നു. സാധാരണഗതിയില്‍ 50,000 ആളുകള്‍ തിക്കിത്തിരിക്കുന്ന ഇടമായ കൊണോട് പ്ലെയ്‌സില്‍ പ്രവാവുകളുടെ പറ്റം പാറി നടക്കുന്നത് ശാന്തി പരത്തുന്ന കാഴ്ചയായിരുന്നു കാണാനായത് . മുംബൈയിലെ മറൈന്‍ ഡ്രൈവും ഇക്കാലത്ത് ആരും കണ്ടിട്ടില്ലാത്ത രീതിയില്‍ ശാന്തമായിരുന്നു.
ശാന്തമായ മുംബൈയിലെ മറൈന്‍ ഡ്രൈവിന്റെ ചിത്രം ഉദ്ധരിച്ചുകൊണ്ടുള്ള അമിതാഭ് ബച്ചന്റെ ട്വീറ്റും ശ്രദ്ധേയമായിട്ടുണ്ട് .ഇതാണ് ദേശിയ അച്ചടക്കം എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. ജയ് ഹിന്ദ്, എന്നാണ് അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തത്. ജനതാ കര്‍ഫ്യുവിന്റെ സമയത്ത് മിക്കയിടങ്ങളും ശുദ്ധവായുവിന്റെ സാന്നിദ്ധ്യത്താന്‍ അനുഗ്രഹീതമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വരും ദിവസങ്ങൾ കൊണ്ട് രാജ്യത്തിന്റെ ഭൂപ്രകൃതിക്കു ഒരു പുത്തൻ ഉണർവുണ്ടാകുമെന്നു തന്നെ പ്രതീക്ഷിക്കാം