ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ച് മുസ്ലിം ലീഗ്. മൂന്നാം ലോക്‌സഭാ സീറ്റ് വേണമെന്നും അത് കിട്ടാത്ത പ്രശ്നം ഉണ്ടാവില്ലെന്നും പാര്‍ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു.അതേസമയം മൂന്നാം സീറ്റ് ലഭിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കണമെന്നാണ് മുസ്ലിം ലീഗ് നേതാക്കളിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
“മൂന്നാം സീറ്റ് നാളത്തെ ചര്‍ച്ചയില്‍ കിട്ടുമെന്നുതന്നെയാണ് ഉറച്ച വിശ്വാസം. ഇതുസംബന്ധിച്ച തീരുമാനം നാളെത്തന്നെ ഉണ്ടാകണം. ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ല. ലോക് സഭ സീറ്റ് മാത്രമാണ് ലീഗ് ചോദിച്ചതെന്നും രാജ്യസഭ ആവശ്യപ്പെട്ടിട്ടില്ല !” – പി.എം.എ സലാം പറഞ്ഞു. കോഴിക്കോട് മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്നും മുന്നണി രാഷ്ട്രീയത്തിൽ ഇതൊക്കെ സ്വാഭാവികമാണെന്നും പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നണി മുന്നോട്ട് പോകൂവെന്നും കെസി വേണുഗോപാൽ ആലപ്പുഴയിൽ പ്രതികരിച്ചിരുന്നു.