Tuesday, May 14, 2024
spot_img

പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണം ! തൃണമൂല്‍ എംപി മഹുവ മൊയ്ത്ര നവംബര്‍ രണ്ടിന് ഹാജരാകണമെന്ന് ലോക്‌സഭ എത്തിക്‌സ് കമ്മിറ്റി

ദില്ലി : പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായിയില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന തൃണമൂല്‍ എം.പി. മഹുവ മൊയ്ത്ര നവംബര്‍ രണ്ടിന് ഹാജരാകണമെന്ന് ലോക്‌സഭ എത്തിക്‌സ് കമ്മിറ്റി നിർദേശിച്ചു.ഇത് സംബന്ധിച്ച് മഹുവയ്ക്ക് കമ്മിറ്റി കത്തയച്ചു. നേരത്തെ ഒക്ടോബര്‍ 31-ന് ഹാജരാകാനായിരുന്നു നിര്‍ദേശിച്ചിരുന്നത്.

എന്നാൽ നവംബര്‍ അഞ്ചുവരെയുള്ള തീയതികളില്‍ ഹാജരാകാനില്ലെന്ന് ചൂണ്ടിക്കാട്ടി മഹുവ എത്തിക്‌സ് കമ്മിറ്റിക്ക് വെള്ളിയാഴ്ച കത്തെഴുതി.മഹുവയുടെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നേരത്തേ നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുക്കേണ്ടത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. നവംബർ നാലാം തീയതി വരെ മണ്ഡലത്തില്‍ പരിപാടികളുള്ളതായും അതിനാൽ തന്നെ നവംബര്‍ അഞ്ചിന് ശേഷമുള്ള തീയതി നല്‍കണമെന്നായിരുന്നു മെഹുവയുടെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാതിരുന്ന കമ്മിറ്റി, ഹാജരാകാനുള്ള തീയതി മൂന്നു ദിവസം കൂടി നീട്ടി നവംബര്‍ രണ്ടാക്കി നിര്‍ദേശിക്കുകയായിരുന്നു. രണ്ടാം തീയതി തന്നെ ഹാജരാകണമെന്നും അല്ലാത്ത പക്ഷം മറ്റു നടപടികളിലേക്കും കടക്കുമെന്നും മഹുവയ്ക്കയച്ച കത്തില്‍ കമ്മിറ്റി വ്യക്തമാക്കി.

പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിന് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്ന് ബിജെപി എം.പി. നിഷികാന്ത് ദുബെ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച തെളിവും ഇദ്ദേഹം പാനല്‍ കമ്മിറ്റിക്ക് മുന്‍പില്‍ സമര്‍പ്പിച്ചിരുന്നു.

Related Articles

Latest Articles