ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിൽ രാജ്യം ഞെട്ടിത്തരിച്ചിരിക്കെ റെയില്‍പ്പാളത്തില്‍ ടയറുകളിട്ട് ട്രെയിൻ അട്ടിമറിക്കാൻ ശ്രമമെന്ന് സംശയം. തിരുച്ചിറപ്പള്ളിയുടെയും ശ്രീരംഗം റെയില്‍വേസ്റ്റേഷനുമിടയിലുള്ള പാളത്തിലാണ് സംഭവം. കന്യാകുമാരി-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് തിരുച്ചിറപ്പള്ളിയില്‍നിന്ന് വരുന്നതിനിടെയാണ് പാളത്തില്‍ ലോറിയുടെ രണ്ട് ടയറുള്ളത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വണ്ടിയുടെ വേഗം കുറയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു ടയറിലൂടെ ട്രെയിൻ കയറി ഇറങ്ങി.
അതേസമയം കോച്ചുകളെ പരസ്പരം ബന്ധിപ്പിക്കുന്ന കപ്ലിങ് തകരാറായി. തുടർന്ന് ട്രെയിനിന്റെ ഓട്ടം നിർത്തി. കോച്ചുകളിലെ വൈദ്യുതിവിളക്കുകളും ഫാനുകളും പ്രവർത്തിക്കുന്നതിനുള്ള വൈദ്യുതിവിതരണവും നിലച്ചു. അതോടെ പരിഭ്രാന്തിയിലായ യാത്രക്കാർ ബഹളമുണ്ടാക്കി. വണ്ടി പാളത്തിൽ നിർത്തിയിടേണ്ടിവന്നതിനാൽ ഈ റൂട്ടിലോടുന്ന മറ്റു വണ്ടികളും വിവിധ സ്റ്റേഷനുകളിൽ നിർത്തിയിടേണ്ടി വന്നു.
ഒടുവിൽ തിരുച്ചിറപ്പള്ളിയിൽനിന്ന് റെയിൽവേ എൻജിനിയറിങ് വിഭാഗമെത്തിലെ വിദഗ്ധരെത്തി ട്രെയിനിന്റെ സാങ്കേതികത്തകരാറുകൾ പരിഹരിച്ചു. ഇതിന് ശേഷം ഒരു മണിക്കൂറോളം വൈകിയാണ് തീവണ്ടി എഗ്‌മോറിലേക്ക് പുറപ്പെട്ടു. ഈ റൂട്ടിലൂടെ ഓടുന്ന എല്ലാ തീവണ്ടികളും ഒരു മണിക്കൂർ വൈകിയാണ് ഓടിയത്. റെയിൽവേ പൊലീസെത്തി സഥലത്തെത്തി പാളത്തിലെ ടയർ നീക്കി. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.

