ഹൈദരാബാദ് : തെലങ്കാനയിലെ രംഗാറെഡ്ഡി ജില്ലയിലെ അബ്ദുല്ലാപുര്‍മേട്ടിൽ ത്രികോണ പ്രണയത്തിനൊടുവിൽ കാമുകിയുടെ രണ്ടാമത്തെ കാമുകനും സഹപാഠിയുമായ യുവാവിനെ കൊന്ന് ആന്തരികാവയവങ്ങളും രഹസ്യഭാഗങ്ങളും മുറിച്ചുനീക്കി ആദ്യ കാമുകൻ. ക്രൂര കൊലപാതകത്തിന് ശേഷം നിർദയം ആന്തരികാവയവങ്ങളുടെയും രഹസ്യഭാഗങ്ങളുടെയും ചിത്രമെടുത്ത ഇയാൾ അതെല്ലാം കാമുകിക്ക് അയച്ചു നല്‍കുകയും ചെയ്തു.രംഗാറെഡ്ഡി മഹത്മാഗാന്ധി സര്‍വകലാശാലയിലെ വിദ്യാർത്ഥി നേനാവദ് നവീന്‍ (21) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇയാളുടെ സഹപാഠി കൂടിയായ പ്രതി ഹരിഹര കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു.
സര്‍വകലാശാലയിലെ അവസാന വര്‍ഷ ബിടെക് വിദ്യാർത്ഥിയായ ഹരിഹര കൃഷ്ണയും കൃഷ്ണയുടെ സഹപാഠിയായിരുന്ന നേനാവദ് നവീനും ഒപ്പം പഠിക്കുന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് അബ്ദുല്ലാപുര്‍മേട്ടിലെ ആളൊഴിഞ്ഞ സ്ഥലത്തേക്കു നവീനെ ഹരിഹര കൃഷ്ണ വിളിച്ചുവരുത്തി. ഇവിടെ വച്ച് നടന്ന വഴക്കിനൊടുവില്‍ നവീനെ, പ്രതി തലയ്ക്കടിച്ചുകൊന്നു. തുടർന്ന് മൃതദേഹങ്ങള്‍ പലഭാഗങ്ങളായി മുറിച്ച ശേഷം പ്രദേശത്തെ കൊക്കയിലേക്ക് വലിച്ചറിഞ്ഞു. നവീനെ കാണാതായതോടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
കൊലപാതകശേഷം മൃതദേഹം പലഭാഗങ്ങളായി മുറിച്ചുവെന്നും ആന്തരികാവയങ്ങളുടെയും രഹസ്യഭാഗങ്ങളുടെയും ചിത്രമെടുത്തു കാമുകിക്ക് അയച്ചുനല്‍കിയെന്നും ഹരിഹര കൃഷ്ണ മൊഴി നൽകിയിട്ടുണ്ട്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.