തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ഗവർണ്ണർ. മലയാളം സർവ്വകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ ഗവർണർക്കയച്ച കത്തിന് മറുപടിയായാണ് ഗവർണർ വിമർശനം ഉന്നയിച്ചത്. യു ജി സി മാനദണ്ഡങ്ങൾ പ്രകാരം സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് ഗവർണറാണ്. ഇതിലേക്ക് സെനറ്റ് പ്രതിനിധിയെ നിർദ്ദേശിക്കുകയാണ് വേണ്ടത്. അത്തരത്തിൽ പ്രതിനിധിയെ ആവശ്യപ്പെട്ട് സർക്കാരിന് ഗവർണർ കത്തും നൽകിയിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെ സർക്കാർ ഏകപക്ഷീയമായി സെർച്ച് കമ്മിറ്റിക്ക് രൂപം നൽകുകയും ഗവർണർക്ക് പ്രതിനിധിയെ ആവശ്യപ്പെട്ട് കത്തുനല്കുകയുമായിരുന്നു. ഇതിന് മറുപടിയായാണ് ഗവർണർ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് കത്ത് നൽകിയത്.
ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു കത്ത് രാജ്ഭവനിലേക്ക് അയച്ചതെന്ന് വ്യക്തമാക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. വി സി നിയമനങ്ങളിൽ യു ജി സി മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. വി സി നിയമനങ്ങളിൽ ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബില്ല് നിയമസഭ നേരത്തെ പാസ്സാക്കിയിരുന്നു. എന്നാൽ ഗവർണർ അതിൽ ഒപ്പിട്ടിട്ടില്ല. തന്റെ അധികാരത്തെ ബാധിക്കുന്ന നിയമ നിർമ്മാണമെന്നതിനാൽ ബില്ലിന്മേൽ തീരുമാനമെടുക്കുക രാഷ്ട്രപതിയായിരിക്കുമെന്ന് ഗവർണർ നേരത്തെ സൂചന നൽകിയിരുന്നു.