പഞ്ചാബ്: ലുധിയാനയിൽ പാലുൽപന്ന നിർമ്മാണ ഫാക്ടറിയിൽ നിന്നുണ്ടായ വാതക ചോർച്ചയിൽ
ജുഡീഷ്യൽ അന്വേഷണം ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. നിലവിൽ, വാതക ചോർച്ചയുമായി ബന്ധപ്പെട്ട് പോലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും, ആരെയും പ്രതി ചേർത്തിട്ടില്ല. പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ഭരണകൂടം ശ്രമിക്കുന്നുണ്ട്. രക്ഷാപ്രവർത്തനം ഉടൻ തന്നെ അവസാനിപ്പിക്കുന്നതാണ്.
ഫാക്ടറിയിൽ നിന്ന് ഉയർന്ന തോതിൽ രാസമാലിന്യം സമീപത്തുള്ള ഓടയിലേക്ക് തള്ളിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് വാതക ചോർച്ചക്ക് കാരണമായിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. കൂടാതെ, അന്തരീക്ഷത്തിൽ ഹൈഡ്രജൻ സൾഫൈഡിന്റെ സാന്നിധ്യം ഉയർന്ന അളവിലാണ്. ദുരന്തത്തിൽ 11 പേരാണ് മരിച്ചത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സയിൽ കഴിയുന്നവർക്കും, പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും, ചികിത്സയിൽ കഴിയുന്നവരുടെ കുടുംബത്തിന് 50,000 രൂപയുമാണ് നൽകുക. കഴിഞ്ഞ ദിവസമാണ് ലുധിയാന ജില്ലയിൽ വാതക ചോർച്ച ഉണ്ടായത്.