തിരുവനന്തപുരം: ക്യാമറ അഴിമതി ആരോപണങ്ങൾ ചർച്ചയാകുമ്പോൾ ഉപകരാറുകൾ വഴി കെൽട്രോൺ സർക്കാരിനും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കും വലിയ നഷ്‌ടം വരുത്തിയതായി റിപ്പോർട്ട്. സർക്കാർ കരാറുകൾ കരസ്ഥമാക്കുകയും അത് സ്വകാര്യ കമ്പനികൾക്ക് മറിച്ചുകൊടുക്കുകയുമാണ് ഇപ്പോൾ കെൽട്രോൺ ചെയ്യുന്നത്. ഇത് കെൽട്രോണിന്റെ കാര്യക്ഷമതയെയും വിശ്വാസതയെയും ബാധിക്കുന്നതായി ആരോപണമുയരുന്നു. മോട്ടോർ വാഹന വകുപ്പിനും പോലീസിനും സമാനമായ സേവനങ്ങൾ കരാറടിസ്ഥാനത്തിൽ കെൽട്രോൺ നൽകിയിരുന്നു. ഇതും ഉപകരാറുകൾ വഴി സ്വകാര്യ കമ്പനികളാണ് ഉപകരണങ്ങളടക്കം നൽകിയത്. കെൽട്രോൺ മോട്ടോർവാഹന വകുപ്പിന്റെ ഓട്ടോമാറ്റഡ് വെഹിക്കിൾ ചെക്കിങ് സിസ്റ്റം പ്രവർത്തന രഹിതമായി. കെ എസ് ആർ ടി സി ക്ക് വേണ്ടി ഇതേരീതിയിൽ കെൽട്രോൺ ഒരുക്കിയ ഓൺലൈൻ ടിക്കറ്റിങ് സംവിധാനവും കാര്യക്ഷമമാകാത്തതു കാരണം കരാറിൽ നിന്ന് കെ എസ് ആർ ടി സി പിന്മാറിയിരുന്നു.
അതേസമയം ഇലക്ട്രോണിക്, ഐ ടി മേഖലയിലുള്ള എല്ലാ കരാറുകളും സംസ്ഥാനത്ത് വിവാദമാകുകയാണ് സ്പ്രിങ്ക്ലറും ഇ മൊബിലിറ്റിയുമടക്കമുള്ള പദ്ധതികളിൽ നിന്ന് വിവാദം ഉയർന്നപ്പോൾ സർക്കാർ പിന്മാറിയിരുന്നു. ഇത്തരം വിവാദങ്ങളെല്ലാം ഉയരുന്നത് മുഖ്യമന്ത്രിക്ക് നേരെയാണെന്നത് ശ്രദ്ധേയമാണ്. തദ്ദേശ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന പല സോഫ്റ്റ്‌വെയറുകളും വിവാദത്തിലാണ്. എ ഐ കാമറ തട്ടിപ്പിലെ കമ്പനിയുടെ ഡയറക്ടർ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയും പരിവാരങ്ങളുമാണ് എഐ ക്യാമറ അഴിമതിയുടെ ഗുണഭോക്താക്കള്‍. സര്‍ക്കാര്‍ 235 കോടിക്ക് കെല്‍ട്രോണിന് കരാര്‍ കൊടുക്കുന്നു. കെല്‍ട്രോണ്‍ അത് യുഎല്‍സിസി എസ്ആര്‍ഐടി കമ്പനിക്ക് 175 കോടിക്ക് മറിച്ച് കൊടുക്കുന്നു. കെല്‍ട്രോണിന്റെ പോക്കറ്റില്‍ ഒന്നുമറിയാതെ 60 കോടി വീഴുന്നു. ഊരാളുങ്കല്‍ ആ കരാര്‍ കോഴിക്കോടുള്ള ഓഫീസ് പോലുമില്ലാത്ത രണ്ട് കടലാസ് കമ്പനിക്ക് 75 കോടിക്ക് മറിച്ച് കൊടുക്കുന്നു. ഊരാളുങ്കല്‍ എന്നു പറഞ്ഞാല്‍ പിണറായി വിജയന്‍ തന്നെയാണെന്നും. സംസ്ഥാനത്തെ മന്ത്രിമാരുടേയും സിപിഎം നേതാക്കളുടേയും അഴിമതികള്‍ മറച്ചുവെക്കാനുള്ള സംവിധാനമാണ് ഊരാളുങ്കലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.