തിരുവനന്തപുരം: ജയിൽ അനുഭവങ്ങൾ പങ്കുവച്ച് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. അടുത്തിടെയാണ് ശിവശങ്കർ സർവ്വീസിൽ തിരികെ പ്രവേശിച്ചത്. ഇതിനുപിന്നാലെയാണ് ജയിലെ അനുഭവം പങ്കുവച്ച് കൊണ്ട് ശിവശങ്കർ കുറിപ്പി പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്കിലാണ് കുറിപ്പ് പങ്കുവച്ചത് (M Sivasankar IAS Facebook Post).
59 വയസ് തികഞ്ഞ ഇന്നലെയാണ് യഥാർത്ഥ സ്‌നേഹിതരേ തിരിച്ചറിഞ്ഞെന്ന് കുറിച്ചുകൊണ്ട് ശിവശങ്കർ പോസ്റ്റ് ഇട്ടത്. കഴിഞ്ഞ വർഷം പിറന്നാൾ ജയിൽ മുറിയുടെ തണുത്ത തറയിലായിരുന്നു. അന്നവിടെ ആരും തന്റെ പിറന്നാൾ ഓർക്കാൻ ഉണ്ടായിരുന്നില്ല. ഈ പിറന്നാൾ ദിനത്തിൽ സന്ദേശങ്ങൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരികെ കിട്ടിയിരിക്കുന്നു എന്നാണ് ശിവശങ്കർ പോസ്റ്റിൽ പറയുന്നത്.സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാൻ കഴിഞ്ഞു. യഥാർത്ഥ സ്‌നേഹിതരെ മനസിലാക്കാൻ ഈ അനുഭവങ്ങൾ സഹായിച്ചു എന്നും കുറിപ്പിൽ പറയുന്നു.
അതേസമയം സ്വർണ്ണക്കടത്ത് കേസിൽ സസ്‌പെൻഷനിലായ എം ശിവശങ്കർ ഒന്നരവർഷത്തിന് ശേഷമാണ് സർവീസിൽ പ്രവേശിച്ചത്. സസ്‌പെൻഷൻ കാലാവധി തീർന്നതിനാൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്. നയതന്ത്രചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ വർഷം ജൂലൈ 16 നായിരുന്നു ശിവശങ്കറിനെ സസ്‌പെൻറ് ചെയ്തത്.