ഹാങ്ചോ : ഏഷ്യാഡിൽ മലയാളിത്തിളക്കം. പുരുഷ ലോങ്ജംപിൽ മലയാളി താരം എം.ശ്രീശങ്കർ വെള്ളിയും 1500 മീറ്റർ ഓട്ടമത്സരത്തിൽ ജിൻസൺ ജോൺസൺ വെങ്കലവും കരസ്ഥമാക്കി. 8.19 മീറ്റർ ചാടിയാണ് എം.ശ്രീശങ്കർ വെള്ളി സ്വന്തമാക്കിയത്. 1500 മീറ്ററിൽ അജയ് കുമാർ സരോജിലൂടെ വെള്ളി മെഡലും ഇന്ത്യയ്ക്കാണ്. വനിതകളുടെ 1500 മീറ്റർ ഓട്ടമത്സരത്തിൽ ഹർമിലാൻ ബെയ്ൻസും വെള്ളി മെഡൽ നേടി.
3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്ലെ സ്വർണം നേടി. ഷോട്ട്പുട്ടിൽ ഇന്ത്യയുടെ തജീന്ദർപാൽ സിങ്ങും രാജ്യത്തിനായി സ്വർണം നേടി. അവസാന ശ്രമത്തിൽ 20.36 മീറ്റർ ദൂരം എറിഞ്ഞാണ് താരം സ്വർണ്ണമെഡൽ ഉറപ്പിച്ചത്. ഈ ഏഷ്യാഡിൽ ഭാരതത്തിന്റെ 13–ാം സ്വർണമാണിത്. ഡിസ്കസ് ത്രോയിൽ 40 വയസ്സുകാരിയായ ഇന്ത്യൻ താരം സീമ പുനിയ വെങ്കല മെഡൽ നേടി. ഹെപ്റ്റാത്തലനിൽ നന്ദിനി അഗാസാര വെങ്കലം കരസ്ഥമാക്കി. വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ജ്യോതി യാരാജി വെങ്കലം നേടി.
വനിതകളുടെ 50 കിലോ വിഭാഗം ബോക്സിങ്ങിൽ ഇന്ത്യയുടെ നിഖാത് സരീൻ വെങ്കലം സ്വന്തമാക്കി. ഷൂട്ടിങ് ട്രാപ് ഇനത്തിൽ പുരുഷ ടീമാണ് ഇന്ന് ഇന്ത്യയ്ക്കായി ആദ്യ സ്വര്‍ണം നേടിയത്. ക്യനാൻ ചെനായ്, പൃഥ്വിരാജ്, സ്വറവാര്‍ സിങ് എന്നിവരുൾപ്പെട്ട ടീമാണ് സ്വർണം വെടിവച്ചിട്ടത്. വനിതാ വിഭാഗത്തിൽ ഇന്ത്യ വെള്ളി മെഡൽ നേടി. വനിതകളുടെ ഗോൾഫിൽ ഇന്ത്യൻ താരം അതിഥി അശോക് വെള്ളി മെഡൽ സ്വന്തമാക്കി. ട്രാപ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ കൈനാൻ ചെനായ് വെങ്കലം നേടി. ഇതോടെ ഷൂട്ടിങ് വിഭാഗത്തിൽ ഭാരതത്തിന്റെ എല്ലാ മത്സരങ്ങളും പൂർത്തിയായി. ഷൂട്ടിങ്ങിൽനിന്നു മാത്രം രാജ്യം ഇത്തവണ നേടിയത് 7 സ്വർണവും 9 വെള്ളിയും 6 വെങ്കലവുമടക്കം 22 മെഡലുകളാണ്.