Monday, May 13, 2024
spot_img

‘അഫ്ഗാനിലെ താലിബാൻ സർക്കാരിന് ഭാരതത്തിന്റെ പിന്തുണയില്ല’; ദില്ലിയിലെ അഫ്ഗാൻ എംബസി പ്രവർത്തനം അവസാനിപ്പിക്കുന്നു

ദില്ലി : ഭാരതത്തിലെ അഫ്ഗാനിസ്ഥാൻ എംബസിയുടെ പ്രവർത്തനം നിർത്തുന്നു. ഭാരത സർക്കാരിൽനിന്നു പിന്തുണ ലഭിക്കാത്തതിനാലാണ് എംബസിയുടെ പ്രവർത്തനം ഇന്ന് മുതൽ നിർത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഫരീദ് മമുംദ്സെയുടെ നേതൃത്വത്തിലാണ് രാജ്യ തലസ്ഥാനമായ ദില്ലിയിൽ അഫ്ഗാൻ എംബസി പ്രവർത്തിച്ചിരുന്നത്. താലിബാൻ ഭരണം പിടിച്ചെടുക്കുന്നതിന് മുമ്പ് അഫ്ഗാൻ ഭരിച്ചിരുന്ന അഷ്റഫ് ഗനി സർക്കാർ നിയമിച്ച മമുംദ്സെ, 2021ൽ അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്ത ശേഷവും തുടരുകയായിരുന്നു.

നയതന്ത്ര പ്രതിനിധിയുടെ ചുമതല താലിബാൻ തന്നെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് അറിയിച്ച് ഭാരതത്തിലെ അഫ്ഗാൻ ട്രേഡ് കൗൺസിലർ ഖാദിർ ഷാ കേന്ദ്രസർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് എംബസിയുടെ പ്രവർത്തനം മന്ദഗതിയിലായത്. അഫ്‌ഗാനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കാൻ ഭാരതം തയ്യാറായിട്ടില്ല. എല്ലാവരെയും പ്രതിനിധീകരിക്കുന്ന സർക്കാർ രൂപവൽകരിക്കണമെന്നും അഫ്ഗാൻ മണ്ണ് ഭീകരരുടെ താവളമാകരുതെന്നുമാണ് ഭാരതത്തിന്റെ ആവശ്യം. അതേസമയം അഫ്ഗാൻ അംബാസഡർ കഴിഞ്ഞ 4 മാസമായി ലണ്ടനിലാണെന്നും ഇതാണ് എംബസി അടച്ചു പൂട്ടാൻ കാരണമായതെന്നുമുള്ള റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്.

‘‘ഭാരതവുമായി ദീർഘനാളത്തെ ബന്ധമാണുള്ളത്. വളരെ ആലോചിച്ചാണ് പ്രയാസകരമായ തീരുമാനത്തിലെത്തിയത്. ദില്ലിയിലെ എംബസി പ്രവർത്തനം നിർത്തുന്നുവെന്ന് വളരെ വേദനയോടെയും ദുഃഖത്തോടെയുമാണ് അറിയിക്കുന്നത്. ഭാരത സർക്കാരിന്റെ പിന്തുണ ഇല്ലാത്തതിനാൽ അഫ്ഗാൻ ജനതയുടെ താൽപര്യങ്ങൾ നേടുന്നതിനോ സംരക്ഷിക്കുന്നതിനോ സാധിക്കുന്നില്ല. അഫ്ഗാനിസ്ഥാനിൽ നിയമാനുസൃതമായ സർക്കാർ ഇല്ലാത്തതും പ്രവർത്തനത്തെ ബാധിക്കുന്നു. നയതന്ത്ര പ്രതിനിധികളുടെ വീസ സമയബന്ധിതമായി പുതുക്കാത്തതും ജീവനക്കാരുടെ നിരാശയും ദൈനംദിന പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലെത്തിച്ചു.’’– അഫ്ഗാൻ എംബസി പുറത്ത് വിട്ട കുറിപ്പിൽ പറയുന്നു.

Related Articles

Latest Articles