ദില്ലി : കേവലം 14 മിനിറ്റുകൊണ്ട് ഒരു വന്ദേഭാരത് ട്രെയിന്‍ മുഴുവൻ ശുചീകരിക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് ഇന്ത്യന്‍ റെയില്‍വേ. ഇന്ന് മുതലാണ് പുതിയ ശുചീകരണ പദ്ധതി ആരംഭിച്ചത്. വന്ദേ ഭാരതിന്റെ പദ്ധതി നടപ്പിലാക്കിയത്.. ജപ്പാന്‍ ബുള്ളറ്റ് ട്രെയിനിന്റെ ശുചീകരണ മാതൃകയാണ് ഇക്കാര്യത്തില്‍ ഭാരതം അവലംബിച്ചത്.
വന്ദേഭാരത് ട്രെയിനിന്റെ എല്ലാ കോച്ചുകളിലും നാലുവീതം ക്ലീനിങ് സ്റ്റാഫുകളെ നിയമിക്കും. അനുവദിച്ച 14 മിനിറ്റിനകം കോച്ച് വൃത്തിയാക്കണം. ഇത്തരത്തില്‍ ഓരോ കോച്ചിലും നാലുവീതം പേര്‍ ചേര്‍ന്ന് ശുചീകരണ പ്രവൃത്തി നടത്തുന്നതോടെ ട്രെയിന്‍ മൊത്തത്തില്‍ വൃത്തിയാകും. ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകള്‍ ഇത്തരത്തില്‍ സ്റ്റാഫുകളെ വെച്ച് ഏഴുമിനിറ്റിനകം ശുചീകരിക്കാറുണ്ട്. ഈ മാതൃകയാണ് ഇപ്പോൾ ഭാരതം സ്വീകരിച്ചതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചു.
നേരത്തേ മൂന്നു മണിക്കൂറെടുത്താണ് ശുചീകരണം നടത്തിയിരുന്നത്. നിലവില്‍ ക്ലീനിങ് ജീവനക്കാര്‍ക്കായി മോക്ഡ്രില്‍ ഉള്‍പ്പെടെയുള്ള ഒരു മാസത്തെ പരിശീലനം നല്‍കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ വന്ദേഭാരത് ട്രെയിനുകളില്‍ മാത്രമാണ് ഈ മിന്നല്‍ വേഗത്തിലുള്ള ശൂചീകരണം നടപ്പാക്കുക. വൈകാതെ രാജ്യത്തെ മുഴുവൻ ട്രെയിനുകളിലേക്കും ഈ അതിവേഗ ശുചീകരണ പദ്ധതി വ്യാപിപ്പിക്കും.