തൃശൂര്‍- പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് സ്ഥാപകനുമായ എം എ യൂസഫലി നടത്തിയ തോട് കയ്യേറ്റം നാട്ടുകാർ ഒഴിപ്പിച്ചു. തോട് കൈയേറി പാർക്കിങ്ങ് ഗ്രൗണ്ട് സ്ഥാപിച്ചതിന് പിന്നാലെ നാട്ടുകാർ ജെ.സി.ബിയുമായി എത്തി പൊളിച്ചുമാറ്റുകയായിരുന്നു. നാട്ടികയിലെ ജനങ്ങളാണ് കൈയേറ്റം ഒഴിപ്പിച്ചത്. നാട്ടികയിൽ എം എ യൂസഫലിയുടെ വൈ മാളിന്‍റെ പാർക്കിങ്ങ് തോട് കൈയേറി നിർമ്മിച്ചതാണെന്ന് നാട്ടുകാർ ആരോപിച്ചു.
മഴ പെയ്തപ്പോൾ തോടിന്‍റെ ഒഴുക്ക് തടസ്സപ്പെട്ട് വെളളക്കെട്ട് ഉണ്ടായതാണ് പ്രധാന പ്രശ്‌നം. അങ്ങാടി തോടാണ് പണവും സ്വാധീനവും ഉപയോഗിച്ച് മൂടി ടൈൽ വിരിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. വെളളം പോകുവാൻ ചെറിയ പൈപ്പ് മാത്രമാണ് ഇവിടെ സ്ഥാപിച്ചത്. കനത്ത മഴയിൽ ഇവിടെ വെളളം കെട്ടി നിന്ന് റോഡിലും സമീപത്തെ വീടുകളിലേക്കും വെളളം കയറി. ഇതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ ജെ.സി.ബിയുമായി എത്തി റോഡ് പുന: സ്ഥാപിച്ചു.
രാത്രി വൈകിയും പൊളിക്കൽ തുടർന്നു. മാൾ അധികൃതരുടെ ഭാഗത്ത് നിന്ന് എതിർപ്പുകളൊന്നും ഉണ്ടായില്ല. എറണാകുളം ചിലവന്നൂരിൽ ഇടപ്പളളി തോടും, തിരുവനന്തപുരം പുത്തനാർ കനാലും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയോടെ ലുലു ഗ്രൂപ്പ് കൈയേറിയെന്ന് നാട്ടുകാർ ആരോപിച്ചു.