മുംബൈ :അപകടം പതിവായ മുംബൈ–നാഗ്‌പുർ സമൃദ്ധി എക്സ്പ്രസ് പാതയിൽ വാഹനാപകടങ്ങൾ ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ യന്ത്രം സ്ഥാപിക്കുവാൻ സമൂഹ മാദ്ധ്യമങ്ങൾ വഴി ആളുകളെ കൂട്ടിയ ബുൽഡാന സ്വദേശി നിലേഷ് അധവിനെതിരെ ദുരാചാര നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു. പാതയിൽ ബസിനു തീപിടിച്ച് 25 ആളുകൾ വെന്തുമരിച്ചയിടത്താണ് ‘മഹാമൃത്യുഞ്ജയ യന്ത്രം’ സ്ഥാപിച്ച് ആളുകളെ കൂട്ടി മഹാമൃത്യുഞ്ജയ മന്ത്രം ജപിച്ചത്.
മഹാരാഷ്ട്രയിലെ ബുൽഡാനയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നിലേഷ് അധവ് ഈ യന്ത്രം സ്ഥാപിച്ചാൽ അപകടങ്ങളൊഴിവാക്കാനാകുമെന്ന് സമൂഹ മാദ്ധ്യമത്തിലൂടെ തെറ്റിധരിപ്പിച്ച് ആളുകളെക്കൂട്ടുകയും മന്ത്രജപങ്ങളോടെ മഹാമൃത്യഞ്ജയന്ത്രം സ്ഥാപിക്കുകയുമായിരുന്നു.
ഈ മാസം ഒന്നിന് നാഗ്‌പുരിൽനിന്നു പുണെയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് സ്ലീപ്പർ ബസിനു തീപിടിച്ച് 25 പേർ വെന്തുമരിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് ആറു മാസം മാത്രം പിന്നിട്ടപ്പോൾ ചെറുതും വലുതുമായ ആയിരത്തിലേറെ അപകടങ്ങളിലായി നൂറിലധികം പേരാണ് മുംബൈ–നാഗ്‌പുർ സമൃദ്ധി എക്സ്പ്രസ് പാതയിൽ മരിച്ചത്.