ഹരാരെ : സിം ആഫ്രോ ടി10 ക്രിക്കറ്റ് ലീഗിൽ മാസ്മരിക പ്രകടനവുമായി കളിയുടെ ഗതി തിരിച്ച് വിട്ട് മുൻ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്. അവസാന ഓവറിൽ ഇംപാക്ട് താരമായി കളത്തിലെത്തിയ ശ്രീശാന്ത്, അവസാന ഓവറിൽ കണിശതയോടെ പന്തെറിഞ്ഞ് മത്സരം സൂപ്പർ ഓവറിലേക്കു കൊണ്ടുപോകുകകയും സൂപ്പർ ഓവറിൽ ശ്രീശാന്തിന്റെ ഹരാരെ ഹരികെയ്ൻസ് ടീം കേപ് ടൗൺ സാമ്പ് ആർമിയെ തോൽപിക്കുകയും ചെയ്തു. ശ്രീ എറിഞ്ഞ പത്താം ഓവറിൽ എട്ട് റൺസായിരുന്നു കേപ് ടൗണിനു ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഈ ഓവറിൽ ഏഴു റൺസ് മാത്രംനേടാനെ കേപ് ടൗണിന് സാധിച്ചുള്ളൂ.
ആദ്യം ബാറ്റ് ചെയ്ത ഹരാരെ ഹരികെയ്ൻസ് 10 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 115 റൺസാണ് നേടിയത്. ദക്ഷിണാഫ്രിക്കൻ താരം ഡൊനോവൻ ഫെറേര 33 പന്തുകകളിൽ നിന്ന് പുറത്താകാതെ നേടിയ 87 റൺസാണ് ടീമിന്റെ നട്ടെല്ലായത്.
116 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കേപ് ടൗണിന് വേണ്ടി അഫ്ഗാൻ ഓപ്പണർ റഹ്മാനുല്ല ഗുർബാസ് അർധസെഞ്ചറി നേടി. 26 പന്തിൽ 56 റൺസാണു താരം അടിച്ചെടുത്തത്. അവസാന ഓവറിൽ എറിഞ്ഞ ആദ്യ പന്തിൽ തന്നെ കരീം ജനാത്തിനെ ബോൾഡാക്കി ശ്രീശാന്ത് കരുത്ത് തെളിയിച്ചു. ഓവറിൽ ഒരു ബൗണ്ടറിയാണു ശ്രീശാന്ത് വഴങ്ങിയത്. രണ്ട് ലെഗ് ബൈയും ഒരു സിംഗിളും കൂട്ടി ഏഴു റണ്‍സ് നേടാൻ മാത്രമാണ് കേപ് ടൗൺ ബാറ്റർമാര്‍ക്കു നേടാൻ സാധിച്ചത്. ഓവറിലെ അഞ്ചാം പന്തില്‍ സീന്‍ വില്യംസിനെ റണ്‍ഔട്ടാക്കിയതും ശ്രീശാന്താണ്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത കേപ് ടൗൺ ഏഴു റൺസെടുത്തപ്പോൾ ഒരു പന്ത് ബാക്കി നിൽക്കെ ഹരാരെ വിജയത്തിലെത്തി.