മുംബൈ: മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED). ദാവൂദ് ഇബ്രാഹിമുമായും ദാവൂദിന്റെ സഹായികളുടെ പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നവാബ് മാലിക്കിനെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഈ അറസ്റ്റ്.
അധോലോക നായകന്‍ ദാവൂദിന്റെ കൂട്ടാളികളുമായുള്ള സാമ്പത്തിക, ഭൂമി ഇടപാടുകള്‍ ആരോപിച്ചാണ് മാലിക്കിനെ ചോദ്യം ചെയ്തതെന്ന് ഇഡി വൃത്തങ്ങൾ പറഞ്ഞതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നാല്‍ ചോദ്യങ്ങളില്‍ നിന്ന് നവാബ് മാലിക്ക് ഒഴിഞ്ഞുമാറിയെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യല്ലിനൊടുവില്‍ ഇഡി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അതേസമയം ഈ അടുത്ത് കേസുമായി ബന്ധപ്പെട്ട് ഇഡി ഒന്നിലധികം റെയ്ഡുകള്‍ നടത്തുകയും ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. നവാബ് മാലിക് വാങ്ങിയ സ്വത്തുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ അന്വേഷണത്തില്‍ പുറത്തുവന്നിട്ടുണ്ടെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു.
പിന്നീട് ബുധനാഴ്ച കാലത്ത് മാലിക്കിന്റെ വസതിയില്‍ ഇഡിയെത്തി ചോദ്യം ചെയ്യുകയായിരുന്നു. രാവിലെ ആറ് മണിയോടെ മാലിക്കിന്റെ വസതിയില്‍ എത്തിയ ഇഡി ഉദ്യോഗസ്ഥര്‍ ഒരു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഓഫിസിലേക്ക് വിളിച്ചു വരുത്തി അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമായിരുന്നു അറസ്റ്റ് .