മുംബൈ: ബോളിവുഡ് താരം വിവേക് ഒബ്രോയിയെ കബളിപ്പിച്ച് 1.5 കോടി രൂപ തട്ടിയെടുത്തതായി പരാതി. മൂന്ന് ബിസിനസ് പങ്കാളികളാണ് പണം തട്ടിയെടുത്തതെന്നാണ് റിപ്പോർട്ട്. സഞ്ജയ് സാഹ, ഇയാളുടെ മാതാവ് നന്ദിത സാഹ, രാധിക നന്ദ എന്നിവർക്ക് എതിരെയാണ് പരാതി. വിവേകും ഭാര്യ പ്രിയങ്ക ആൽവയും ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് വിവരം പുറംലോകം അറിഞ്ഞത്.
ഈവന്റ്- സിനിമാ നിർമാണ കമ്പനിയിൽ നിക്ഷേപിക്കാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ചാണ് വിവേകിൽ നിന്നും ഇവർ പണം തട്ടിയെടുത്ത്. ബിസിനസിൽ മികച്ച നേട്ടം ഉണ്ടാക്കിത്തരാം എന്ന് ഇവർ നടന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. കമ്പനിയിൽ നിക്ഷേപിച്ച 1.5 കോടി ഇവർ സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചുവെന്നും വിവേക് ആരോപിച്ചു.
സഞ്ജയ് സാഹ, നന്ദിത സാഹ, രാധിക നന്ദ എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 34 (പൊതു ഉദ്ദേശ്യം), 409 (ക്രിമിനൽ വിശ്വാസവഞ്ചന), 419 (വ്യക്തിപരമായ വഞ്ചന), 420 (വഞ്ചന) എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

