ദില്ലി: മലയാളി ഐ എസ് ഭീകരൻ അഫ്‌ഗാനിസ്ഥാനിൽ പിടിയിലായതായി സൂചന. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനായ ഇന്ത്യൻ പൗരൻ കാണ്ഡഹാറിൽ പോലീസിന്റെ പിടിയിലായതായാണ് അഫ്ഗാൻ അധികൃതർ അറിയിക്കുന്നത്. ഇയാൾ പാലക്കാട് സ്വദേശിയായ സന ഉൾ ഇസ്ലാം ആണെന്ന് തത്വമയിക്ക് വിവരം ലഭിച്ചു. ഇയാൾക്ക് അഫ്ഗാൻ യാത്രയുടെ ലക്ഷ്യം വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് അഫാനിസ്ഥാൻ ഇടക്കാല സർക്കാരിലെ ജനറൽ ഇന്റലിജൻസ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥൻ നൽകുന്ന വിവരം.
കേരളത്തിൽ നിന്നുള്ള ഇയാൾ താജിക്കിസ്ഥാൻ വഴിയാണ് അഫ്‌ഗാനിൽ എത്തിയത്. രഹസ്യാന്വേഷണ വിഭാഗത്തിന് കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ കൈമാറിയിട്ടുണ്ടെന്നും 2014 ന് ശേഷം 11 ഇന്ത്യൻ പൗരന്മാരായ ഐ എസ് കെ പി ഭീകരരാണ് അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെടുകയോ പിടിയിലാകുകയോ ചെയ്തിട്ടുള്ളതെന്നും അതിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണെന്നും അഫ്ഗാൻ അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിൽ നിന്നും യുവാക്കളെ ഇസ്ലാമിക മതീവ്രവാദത്തിലേക്ക് ആകർഷിച്ച് റിക്രൂട്ട് ചെയ്തശേഷം ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ എത്തിച്ച് പരിശീലനം നൽകിയാണ് ജിഹാദിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും എത്തിക്കുന്നത്. കേരളത്തിൽ ഇത്തരം റിക്രൂട്ടിങ് ഏജൻസികൾ പ്രവർത്തിക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. പോപ്പുലർ ഫ്രണ്ട് അടക്കമുള്ള സംഘടനകൾക്കെതിരെ കേന്ദ്രസർക്കാർ നടപടിയെടുത്തിട്ടുമുണ്ട്.