Monday, May 6, 2024
spot_img

ഗോവയിൽ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച് മലയാളി വീട്ടമ്മ; സംഭവം നടന്നത് മഡ്ഗാവ്-പനജി ദേശീയപാതയിലെ സുവാരി പാലത്തിൽ

പനജി : പതിനാല് മാസം പ്രായമുള്ള മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം നദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മയെ സ്ഥലത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു. ഇവര്‍ ഗോവ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വര്‍ഷങ്ങളായി വാസ്‌കോയില്‍ താമസിക്കുന്ന മലയാളിയായ നിമിഷ വത്സന്‍ (36) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറോടെ മഡ്ഗാവ്-പനജി ദേശീയപാതയിലെ സുവാരി പാലത്തില്‍നിന്ന് നദിയിലേക്ക് ചാടുകയായിരുന്നു. പുതിയ പാലം പണിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ഇവരെ രക്ഷിച്ചത്.

രണ്ടുവര്‍ഷം മുന്‍പാണ് നിമിഷ വിവാഹിതയായത്. ജര്‍മനിയില്‍ ജോലിയുള്ള നീലേഷ് ഗോണേയാണ് ഭര്‍ത്താവ്. രണ്ടുപേരും ജര്‍മനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഒന്നരമാസം മുന്‍പാണ് നിമിഷ കുഞ്ഞുമായി ഗോവയിലെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിവരെ നിമിഷയും അച്ഛനും ഇവരുടെ ഒരു ബന്ധുവും വര്‍ത്തമാനം പറഞ്ഞിരുന്നു. ആറുമണിയോടുകൂടി നിമിഷ അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള പാലത്തിലേക്ക് കാര്‍ ഓടിച്ചുപോയി. കാര്‍ പാലത്തില്‍ നിര്‍ത്തിയശേഷം നദിയിലേക്ക് ചാടി.

പാലം ജോലിക്കാര്‍ അറിയിച്ചതിനെതുടര്‍ന്ന് പോലീസ് വീട്ടിലേക്ക് വിളിച്ച് അച്ഛനോട് അന്വേഷിച്ചു. അച്ഛന്‍ മുറിയില്‍ പോയി നോക്കിയപ്പോഴാണ് കുഞ്ഞ് മരിച്ചുകിടക്കുന്നതായി കണ്ടത്. പിന്നീട് പോലീസെത്തി പരിശോധന നടത്തി. നിമിഷയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസ് എടുത്തതായി പോലീസ് പറഞ്ഞു.

Related Articles

Latest Articles