കൊച്ചി: സ്മാർട്ട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. ഗുരുതര പരിക്കേറ്റ ബിഹാർ സ്വദേശി ഉത്തമാണ് മരിച്ചത്. അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവർ കൊച്ചി സൺറൈസ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട തൊഴിലാളികളുടെ തലക്കും കാലിനുമാണ് പരിക്കേറ്റത്.
രാവിലെ എട്ടരയോടെ കൊച്ചി ഇൻഫോ പാർക്കിനോട് ചേർന്നുള്ള സ്മാർട്ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്. നിർമ്മാണത്തിലിരുന്ന ആറു നില കെട്ടിടത്തിന്‍റെ പെയിന്‍റിങ്ങിനായി സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം നിലംപതിക്കുകയായിരുന്നു. ഇരുമ്പ് ഫ്രെയിമിന്‍റെ പല തട്ടുകളിൽ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഫ്രെയിമിന്‍റെ ഏറ്റവും മുകളിലെ തട്ടിൽ നിന്ന തൊഴിലാളിയാണ് മരിച്ചത്.
ഇരുമ്പ് ഫ്രെയിമുകൾക്കടിയിൽ കുടുങ്ങിയ രണ്ടു പേരെ സഹ തൊഴിലാളികൾ രക്ഷപ്പെടുത്തി. മറ്റ് രണ്ടു പേരെ ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ഇരുമ്പ് ഫ്രെയിമുകൾ മുറിച്ചുമാറ്റിയാണ് രക്ഷപ്പെടുത്തിയത്. തൃക്കാക്കര അഗ്നിശമനസേനയുടെ യൂനിറ്റ് ആണ് രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.