സമുദ്ര സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി ദ്വീപിൽ വിന്യസിച്ചിരുന്ന ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മാലിദ്വീപ്. മാർച്ച് 15-നകം മാലദ്വീപിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് ഇന്ത്യയോടെ ആവശ്യപ്പെട്ടതായി ഒരു ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിലവിൽ 88 ഇന്ത്യൻ സൈനികരാണ് മാലദ്വീപിലുള്ളത്. ദ്വീപിലെ ഇന്ത്യൻ സൈനികരെ ഒഴിവാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി അധികാരത്തിലേറിയ പ്രസിഡന്റ് മൊഹമ്മദ് മൊയ്സു ഇക്കാര്യം ആവർത്തിച്ചിരുന്നെങ്കിലും സമയപരിധി നൽകി ആവശ്യമുന്നയിക്കുന്നത് ഇതാദ്യമാണ്.ചൈനയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന മൊയ്സു ദിവസങ്ങൾക്ക് മുൻപാണ് ചൈന സന്ദർശനം നടത്തിയത്. അഞ്ചുദിവസമാണ് സന്ദർശനം നീണ്ടത്.
ടൂറിസത്തെച്ചൊല്ലി മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ലക്ഷദ്വീപിന്റെ ടൂറിസം സാധ്യതകൾ തിരിച്ചറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവയ്ക്കുകയും ലോക ശ്രദ്ധ ലക്ഷദ്വീപിലേക്ക് തിരിയുകയും ചെയ്തു. ഇതോടെ മാലിദ്വീപിലെ മൂന്ന് മന്ത്രിമാർ നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹ മാദ്ധ്യമത്തിൽ കുറിപ്പുകൾ പങ്കുവയ്ക്കുകയും കടുത്ത വിമർശനമുയർന്നതോടെ ഇവരെ മാലിദ്വീപ് സർക്കാർ അനിശ്ചിത കാലത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.