പാക് വെറ്ററൻ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കുമായുള്ള വിവാഹമോചനം നടന്നിട്ട് മാസങ്ങൾക്ക് മുന്നേ നടന്നതാണെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. വിഷയത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സ്വകാര്യത മാനിക്കണമെന്നും മാലിക്കിന് ആശംസകൾ നേരുന്നുവെന്നും സാനിയ മിർസ വ്യക്തമാക്കി.
വിവാഹമോചനത്തിന് മുൻകൈയെടുത്തത് സാനിയ തന്നെയാണെന്നും മുസ്ലിം സ്ത്രീകൾക്ക് ഭർത്താവിൽ നിന്ന് വിവാഹമോചനം നേടുന്നതിനുള്ള ‘ഖുൽഅ’ നിയമ പ്രകാരമാണ് സാനിയ വിവാഹ മോചനം നേടിയതെന്നും പിതാവ് ഇമ്രാൻ മിർസ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
അതേ സമയം സാനിയ മിർസയുമായുള്ള വിവാഹബന്ധം തകരാൻ കാരണം ഷുഐബ് മാലികിന്റെ പരസ്ത്രീ ബന്ധങ്ങളെന്ന് പാക് മാധ്യമങ്ങളുടെ റിപ്പോർട്ട്. ഷുഐബിന്റെ വഴിവിട്ട ബന്ധങ്ങളിൽ സാനിയയും കുടുംബാംഗങ്ങളും അസ്വസ്ഥരായിരുന്നുവെന്നും നടി സനാ ജാവേദുമായുള്ള വിവാഹത്തിൽ കുടുംബാംഗങ്ങൾ പങ്കെടുത്തില്ലെന്നും മാലിക്കിന്റെ സഹോദരി പറഞ്ഞതായി പാകിസ്ഥാനി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെയാണ് സനയെ വിവാഹം കഴിച്ച വാർത്ത താരം സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഇത് മാലിക്കിന്റെ മൂന്നാം വിവാഹവും സനാ ജാവേദിന്റെ രണ്ടാം വിവാഹവുമാണിത്. 2020ൽ പാക് ഗായകൻ ഉമൈർ ജസ്വാളിനെ സനാ വിവാഹം കഴിച്ചിരുന്നു. വിവാഹ വാർത്തക്ക് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ സനാ ജാവേദ് പ്രൊഫൈൽ പേര് സനാ ഷുഐബ് മാലിക്ക് എന്നാക്കുകയും ചെയ്തു.
ആയിഷ സിദ്ദിഖിയുമായി 2002 ലായിരുന്നു മാലിക്കിന്റെ ആദ്യവിവാഹം. 2010ലാണ് സാനിയയും ഷുഐബും വിവാഹിതരാവുന്നത്. ഈ ബന്ധത്തിൽ ഇവർക്കു ഇസാൻ എന്ന മകനുമുണ്ട്. കുറച്ചു കാലമായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും കഴിഞ്ഞ വർഷം ദുബായിൽ സാനിയയും മാലിക്കും മകന്റെ ജന്മദിനം ആഘോഷിച്ചപ്പോൾ ഇരുവരും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു ആരാധകർ കരുതിയിരുന്നത്.