പാലാ: വിവാഹ വാഗ്ദാനം നല്‍കി വാട്ട്‌സ് ആപ് ചാറ്റിങ്ങിലൂടെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥിനിയുടെ സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തിയ യുവാവ് പിടിയിൽ. വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് (21) അജ്മലിനെയാണ് പാല പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് അജ്മൽ ജോലിക്കു നിൽക്കുന്ന പാലായിലെ കടയിൽ പെൺകുട്ടി മൊബൈൽ ചാർജ് ചെയ്യാൻ എത്തിയിരുന്നു. ഇവിടെ നിന്ന് വിദ്യാർഥിയുടെ ഫോൺ നമ്പർ കരസ്ഥമാക്കിയ യുവാവ് തുടർന്ന് വാട്സാപ്പിലൂടെ നിരന്തരം ബന്ധപ്പെടുകയായിരുന്നു.
ഇരുവരും പ്രണയത്തിലായതിനെ തുടർന്ന് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും വിഡിയോകളും ആവശ്യപ്പെടുകയായിരുന്നു. തുടർന്നു, പെൺകുട്ടിയെ നിരന്തരം മാനസിക പീഡനത്തിന് ഇരയാക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നു, പെൺകുട്ടിയുടെ മാനസിക നിലയിൽ സംശയംതോന്നിയ രക്ഷിതാക്കൾ കുട്ടിയോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ പുറത്തു വന്നത്. പ്രതിയുടെ പക്കൽ നിന്ന് മൊബൈൽ ഫോണും ലാപ്ടോപ്പും കണ്ടെടുത്തിട്ടുണ്ട്.